Ads 468x60px

Monday, September 23, 2013

മനഃസാക്ഷിയില്ലാത്ത മായം ചേര്‍ക്കല്‍

Source:http://www.janmabhumidaily.com
ഭൂമുഖത്തെ ഏഴ്‌ ശതകോടി ജനങ്ങളെ തീറ്റിപ്പോറ്റുവാനുള്ള ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ പരിശ്രമിക്കുമ്പോല്‍ നമുക്ക്ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെക്കുറിച്ച്‌ നാം വിസ്മരിക്കുകയാണ്‌. അതിവേഗത്തില്‍ അമിത മിച്ചം ലഭിക്കുവാന്‍ മനുഷ്യന്‍ മനുഷ്യനുതന്നെ പാഷാണം ചേര്‍ത്ത്‌ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുകയാണ്‌. മധുരപലഹാരങ്ങള്‍ ഭക്ഷ്യഎണ്ണകള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ആട്ട, പാനീയങ്ങള്‍, പയറുവര്‍ഗങ്ങള്‍, മസാല, അരി, ചൊറുക്ക, കറിപൗഡറുകള്‍, മറ്റ്‌ രുചി വര്‍ധിപ്പിക്കുന്ന വസ്തുക്കള്‍, ചായ, കാപ്പി, ബേക്കിംഗ്‌ പൗഡര്‍, പച്ചക്കറികള്‍, പഴങ്ങള്‍ പച്ചക്കറികള്‍, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെല്ലാം മായം ചേര്‍ക്കല്‍ തകൃതിയായി നടന്നുവരികയാണ്‌. അറക്കപ്പൊടി, മാരകനിറങ്ങള്‍, സോപ്പ്‌, വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റാര്‍ച്ച്‌ അഥവാ അന്നജം, അലൂമിനിയം ഫോയില്‍, ആസിഡുകള്‍, ആല്‍ഡിഹൈഡുകള്‍, ഇഷ്ടികപ്പൊടി, കല്ലുകള്‍, മണ്ണ്‌, ചോക്ക്‌ പൊടി, പപ്പായക്കുരു തുടങ്ങി വിലകുറഞ്ഞ എണ്ണിയാലൊടുങ്ങാത്ത പാഴ്‌വസ്തുക്കള്‍ മായമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ത്ത്‌ അമിത ലാഭത്തിനായി വില്‍പ്പന നടത്തുന്നത്‌ ഇന്ന്‌ പതിവായിത്തീര്‍ന്നിരിക്കുന്നു. നിലവിലെ നിയമത്തില്‍ ഒട്ടനവധി പഴുതുകള്‍ ഉള്ളതിനാലും നിയമം നടപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയവും ശിക്ഷാ നടപടികളിലെ അപര്യാപ്തതയും മായം ചേര്‍ക്കലിന്‌ ഒത്താശ ചെയ്യുന്ന കാര്യങ്ങളാണ്‌.

ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും മായം ചേര്‍ക്കല്‍ നടക്കുന്നുണ്ട്‌. വില കുറഞ്ഞ മറ്റുവസ്തുക്കള്‍ ഭക്ഷണത്തില്‍ മുഴുവനായോ ഭാഗീകമായോ ചേര്‍ക്കുക, അനുകരണ സാധ്യതയുള്ള വസ്തുക്കള്‍ ശരിയായ വസ്തുക്കള്‍ക്ക്‌ പകരം ചേര്‍ക്കുക, ഒറ്റയായോ കൂട്ടമായോ മറ്റു വസ്തുക്കള്‍ ചേര്‍ത്ത്‌ ശരിയായ ഭക്ഷണത്തിന്റെ അനുകരണം ഉണ്ടാക്കുക എന്നിവയെല്ലാം മായം ചേര്‍ക്കല്‍ മണ്ഡലത്തില്‍ സര്‍വസാധാരണമാണ്‌. കാന്‍സറിന്‌ പോലും വഴിവയ്ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഒറിജിനല്‍ വസ്തുവിന്‌ തുല്യമായ നിറം ലഭ്യമാക്കുവാന്‍ ചേര്‍ക്കുന്നുണ്ട്‌. മധുരപലഹാരങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, മറ്റ്‌ ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ ചേര്‍ക്കുന്ന മാരകമായ വിഷവസ്തുക്കള്‍ കുടലിനും കിഡ്നിയ്ക്കും ഗ്രന്ഥികള്‍ക്കും ക്ഷതമേല്‍പ്പിക്കുവാനും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനും പര്യാപ്തമാണ്‌.
ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും ആളുകളെ ഭക്ഷ്യവസ്തുക്കളിലേക്ക്‌ ആകര്‍ഷിക്കുവാനും അമിതമായ ലാഭം ചുരുങ്ങിയകാലം കൊണ്ട്‌ ലഭിക്കുന്നതിനാലും ഉപഭോക്താവിന്റെ ശ്രദ്ധക്കുറവും അറിവില്ലായ്മയും മുതലെടുക്കുവാനും മായം ചേര്‍ക്കല്‍ അനസ്യൂതം നടന്നുവരുന്നുണ്ട്‌. നിലവിലെ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ നടത്തുന്ന അലസതയും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ അഭാവവും ഭക്ഷ്യനിയമങ്ങളുടെ ലളിതവല്‍ക്കരണവും മറ്റും മായം ചേര്‍ക്കലിനെ ത്വരിതപ്പെടുത്തിയ വസ്തുതകളാണ്‌.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റിവുകളായ സാലിസിലിക്‌ ആസിഡ്‌, ബെന്‍സോയിക്‌ ആസിഡ്‌, ബോറിക്‌ ആസിഡ്‌ എന്നിവയും അവയുടെ ലവണങ്ങളും ഫോര്‍മാല്‍ ഡിഹൈഡുകള്‍, അമോണിയം ഫ്ലൂറൈഡ്‌, സള്‍ഫ്യൂറസ്‌ ആസിഡ്‌ എന്നിവ ചെറിയ അളവില്‍ നിരുപദ്രവകാരികളാണെന്ന്‌ തോന്നുമെങ്കിലും നിരന്തരമായ ഉപയോഗം വളരെ ഉപദ്രവകരവും ദോഷകരവുമാണ്‌. വായമുതല്‍ കുടലിന്റെ അറ്റംവരെയുള്ള കോശങ്ങളേയും രാസാഗ്നി ഗ്രന്ഥികളേയും നശിപ്പിക്കുവാനുള്ള ശേഷി ഇവയ്ക്കുണ്ട്‌. അള്‍സറിലേയ്ക്കും, ടൂമറിലേയ്ക്കും അസിഡിറ്റിയിലേയ്ക്കും ഗ്യാസ്ട്രബിളിലേയ്ക്കും കാന്‍സറിലേയ്ക്കുംവരെ ഇവയുടെ നിരന്തരമായ ഉപയോഗംകൊണ്ടുചെന്നെത്തിയ്ക്കും. ആഹാരപദാര്‍ത്ഥങ്ങളില്‍ നിറം നല്‍കുവാന്‍ കോള്‍ടാര്‍ നിറങ്ങളും ചെമ്പ്‌, ആര്‍സിനിക്‌ ലവണങ്ങളും ഉപയോഗിക്കുന്നുണ്ട്‌. അച്ചാറുകള്‍, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ കോള്‍ടാര്‍ നിറങ്ങള്‍ ചേര്‍ക്കുന്നുണ്ട്‌. അച്ചാറുകള്‍, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ കോള്‍ ചാര്‍ നിറങ്ങള്‍ ചേര്‍ക്കുന്നുണ്ട്‌. പച്ചക്കറികള്‍ ഗ്രീന്‍പീസ്‌ എന്നിവയുടെ പച്ചനിറം നിലനിര്‍ത്തുവാന്‍ ചെമ്പ്‌ ലവണങ്ങളാണ്‌ ചേര്‍ക്കുന്നത്‌. മധുരപലഹാരങ്ങളില്‍ മഞ്ഞനിറത്തിന്‌ മഞ്ഞള്‍പ്പൊടിയും ക്രോം മഞ്ഞ, മഞ്ഞചോക്ക്‌ പൊടി, പ്രൂഡിയന്‍ നീല, ചെമ്പ്‌ ആര്‍ഡിനിക്‌ ലവണങ്ങള്‍ എന്നിവ ചേര്‍ക്കുന്നത്‌ സര്‍വസാധാരണമാണ്‌.

മഞ്ഞയും ഓറഞ്ചും കലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ മായം ചേര്‍ത്തവയാണെന്ന്‌ സംശയിക്കാവുന്നതാണ്‌. മുളകുപൊടിയില്‍ ഇഷ്ടികപ്പൊടി ചേര്‍ക്കല്‍, മഞ്ഞള്‍പ്പൊടിയില്‍ ചോക്ക്‌ പൊടി ചേര്‍ക്കല്‍, ഡൈ (നിറമുണ്ടാക്കുന്ന രാസവസ്തു) കുത്തിവെച്ച്‌ തണ്ണിമത്തന്‍ ചുവപ്പിക്കല്‍, വറ്റല്‍ മുളക്‌, കാപ്സിക്കം, വഴുതിന എന്നിവയിലും നിറം കിട്ടുവാന്‍ ഡൈ ഉപയോഗിക്കുന്നുണ്ട്‌. ഇത്തരം ഡൈകള്‍ കുടലിന്റെ അകത്തെ എപ്പിത്തീലിയന്‍ കോശങ്ങളെ പൊള്ളിച്ച്‌ നശിപ്പിക്കുവാന്‍ പ്രാപ്തമാണ്‌. കുരുമുളകില്‍ പപ്പായക്കുരു ഉണക്കി ചേര്‍ക്കുന്നത്‌ പതിവാണ്‌. പരിപ്പില്‍ വിലകുറഞ്ഞ പരിപ്പ്‌ ചേര്‍ക്കല്‍, അതില്‍ കേസരി പരിപ്പ്‌ ചേര്‍ക്കുന്നത്‌ കാന്‍സര്‍ രോഗം സൃഷ്ടിക്കുവാന്‍ പര്യാപ്തമാണത്രെ! ആപ്പിള്‍, ഓറഞ്ച്‌, മുന്തിരി, കാരറ്റ്‌ എന്നിവയുടെ ജലാംശം നഷ്ടപ്പെടാതിരിക്കുവാന്‍ മെഴുക്‌ സ്പ്രേ ചെയ്യുന്നത്‌ സര്‍വസാധാരണമാണ്‌. ഈ വിലകുറഞ്ഞ മെഴുക്‌ പലപ്പോഴും ശരീരത്തിലെത്തുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന്‌ മാത്രം. തണ്ണിമത്തനില്‍ മധുരം കൂട്ടുന്നതിനും നിറം നല്‍കുന്നതിനും പ്രയോഗിക്കുന്ന സാക്രീനം രാസനിറങ്ങളും ദഹനസംവിധാനങ്ങളേയും, കരള്‍, കണ്ണ്‌ എന്നിവയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ഭക്ഷണസാധനങ്ങള്‍ സാധാരണയില്‍ വില കുറച്ച്‌ വില്‍പ്പന നടത്തിയാലും നാം ശ്രദ്ധിക്കണം. വില കൂടിയ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞ അനുകരണമാകുവാന്‍ സാധ്യത വളരെ ഏറെയാണ്‌. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തിട്ടുള്ളത്‌ മാത്രമേ കമ്പോളത്തില്‍ ലഭ്യമായിട്ടുള്ളൂ എന്നൊന്നും ഇതിനര്‍ത്ഥമില്ല. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ബേക്കറി സാധനങ്ങലും എണ്ണകളും മധുരപലഹാരങ്ങളും വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നു മാത്രം. വില കുറഞ്ഞതിന്റെ പുറകെ പോകുമ്പോള്‍ അത്‌ ചിലപ്പോള്‍ നമ്മുടെ ആരോഗ്യം കൊണ്ടുപോകും എന്നുകൂടി ചിന്തിക്കണം. വില കൂടിയതെല്ലാം നല്ലതാണെന്നും അതിനര്‍ത്ഥമില്ല.

മാങ്ങയും വിവിധ ഇനം പഴങ്ങളും പ്രകൃത്യാ പാകമാകുന്നതിനുമുമ്പ്‌ പച്ചനിറമുള്ളപ്പോള്‍തന്നെ മിക്കവാറും വിളവെടുപ്പ്‌ നടത്തും സീസണ്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ പാകമായ ഉല്‍പ്പന്നങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കും. അതുകൊണ്ടുതന്നെ പ്രകൃതിക്കിണങ്ങിയ പാകമാകല്‍ പ്രക്രിയയ്ക്ക്‌ കാത്തുനില്‍ക്കുവാന്‍ കച്ചവടക്കാര്‍ക്ക്‌ ക്ഷമയില്ല; കൂടാതെ ലാഭക്കൊതിയും. സ്വാഭാവികമായി കൂടുതല്‍ മാങ്ങയും പഴങ്ങളും ഒരുമിച്ച്‌ ഒരേപോലെ പാകമായി കിട്ടുവാന്‍ പ്രയാസവുമാണ്‌. അതുകൊണ്ട്‌ ഒരുമിച്ച്‌ പഴുക്കുവാനും കുടുതല്‍ കാലം കേടുകൂടാതിരിക്കുവാനും പഴങ്ങളും മാങ്ങയും കാത്സ്യം കാര്‍ബൈഡ്‌ ഉപയോഗിച്ച്‌ പഴുപ്പിക്കല്‍ സര്‍വസാധാരണമാണ്‌. ഈറ്റയോ, മുളയോ കൊണ്ടുണ്ടാക്കിയ കൂടകളില്‍ പ്ലാസ്റ്റിക്‌ ആവരണം നല്‍കി പേപ്പര്‍ ലൈനിംഗ്‌ കൊടുത്ത്‌ കൂടയുടെ അടിയില്‍ പേപ്പറില്‍ പൊതിഞ്ഞ്‌ കാത്സ്യം കാര്‍ബൈഡ്‌ വയ്ക്കുന്നു. മാങ്ങയോ പഴമോ കൂടകളില്‍ നിറച്ചശേഷം കാര്‍ബൈഡ്‌ കടലാസില്‍ പൊതിഞ്ഞ്‌ കൂടയുടെ മുകളിലും വയ്ക്കുന്നു. വലിയ കൂടയാണെങ്കില്‍ മധ്യഭാഗത്തും കാര്‍ബൈഡ്‌ വയ്ക്കാറുണ്ട്‌. 24 മണിക്കൂറാണ്‌ ട്രീറ്റ്മെന്റ്‌ സമയം. ഇതിനിടയില്‍ കാത്സ്യം കാര്‍ബൈഡ്‌ ഈര്‍പ്പവുമായി പ്രതിപ്രവൃത്തിച്ച്‌ അസെറ്റിലീന്‍ വാതകം ഉല്‍പ്പാദിപ്പിക്കുന്നു. അസെറ്റിലീന്‌ എത്തിലീന്റെ ഗുണങ്ങളാണുള്ളത്‌.

എത്തിലീന്‍ വാതകമാണ്‌ ഫലങ്ങളുടെ പാകമാകലിന്‌ സഹായിക്കുന്നത്‌. ട്രീറ്റ്മെന്റിനുശേഷം ഇനിയും ഒരു ദിവസം കഴിഞ്ഞ്‌ മാത്രമാണ്‌ മാമ്പഴവും മറ്റും ഉപയോഗിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍, കഴിക്കുന്നവര്‍ ഛര്‍ദ്ദിച്ച്‌ അവശരാകും. കാര്‍ബൈഡില്‍ ആര്‍സിനിക്കും ഫോസ്ഫറസ്സും കൂടിയ തോതിലുണ്ട്‌. കാര്‍ബൈഡില്‍ പഴുപ്പിച്ച മാങ്ങയും പഴങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്‌. ത്വക്ക്‌ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയും കാര്‍ബൈഡ്‌ ശ്വസിക്കുമ്പോള്‍ കരള്‍ സംബന്ധമായ രോഗങ്ങളും ഉണ്ടാകും. കാഴ്ചശക്തി നശിക്കുവാന്‍ വരെ ഇത്‌ ഇടവരുത്തും. മാങ്ങ, പഴം മൊത്ത വ്യാപാരികള്‍ കൂടകളില്‍ കാര്‍ബൈഡും പഴങ്ങളും ഒരുമിച്ചാണ്‌ മിക്കവാറും ചരക്ക്‌ നീക്കം നടത്തുക. എത്തേണ്ട സ്ഥലത്തെത്തുമ്പോള്‍ മാങ്ങ പാകമാകുമെന്നതിനാല്‍ സമയലാഭം! മനുഷ്യനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചൊന്നും അവര്‍ കണക്കിലെടുക്കാറില്ല.

ദീപാവലിയായാലും മറ്റു ഉത്സവ സമയങ്ങളിലും കോടിക്കണക്കിന്‌ രൂപയുടെ മധുരപലഹാരങ്ങളാണ്‌ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുക. മധുരപലഹാരങ്ങള്‍ നിര്‍മിക്കുവാന്‍ പലപ്പോഴും കൃത്രിമ പാലും മായം ചേര്‍ന്ന പാലുമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ പല റെയ്ഡുകളിലും തെളിഞ്ഞിട്ടുള്ളതാണ്‌. കൃത്രിമ പാലിന്‌ ലിറ്ററിന്‌ വെറും നാല്‌ രൂപ മാത്രമാണുള്ളത്‌. യൂറിയ, കോസ്റ്റിക്‌ സോഡ, വില കുറഞ്ഞ ഭക്ഷ്യഎണ്ണ, അലക്ക്‌ പോടി, വെള്ളം ഒരല്‍പ്പം സാധാരണ പാല്‍ എന്നിവയാണ്‌ കൃത്രിമ പാലിന്റെ ചേരുവകള്‍. ഈ പാല്‍ സാധാരണപാലിന്റെ ഗുണനിലവാര ടെസ്റ്റുകള്‍ അതിജീവിക്കും. കാരണം രുചിയും നിറവും ഫാറ്റ്‌ അളവും സാധാരണ പാല്‍ പോലെയായിരിക്കും. കാഴ്ചശക്തിയും കേള്‍വിയും നശിക്കുവാനും കാന്‍സറിനും കൃത്രിമപാല്‍ ഇടയാക്കുന്നുണ്ട്‌. ദല്‍ഹി നഗരത്തില്‍ മാത്രം പ്രതിദിനം ഒരുലക്ഷം ലിറ്ററിന്റെ കൃത്രിമ പാലും 30 ടണ്‍ പാല്‍ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുണ്ടത്രെ! പശുക്കളില്‍ അമിതമായി ഹോര്‍മോണ്‍ കുത്തിവെച്ച്‌ ക്രമാതീതമായി ഹോര്‍മോണ്‍ ഘടകങ്ങള്‍ ചേര്‍ന്ന പാലും മാര്‍ക്കറ്റിലുണ്ട്‌.

മായം ചേര്‍ത്ത പാലും പാല്‍ ഉല്‍പ്പന്നങ്ങളും അപകടകാരികളാണ്‌. ഇത്തരം പാലില്‍നിന്നും പനീര്‍, യോഗട്ട്‌(കട്ടിപ്പാല്‍), നെയ്യ്‌, വെണ്ണ, ക്രീം എന്നിവയുടെ ഉല്‍പ്പാദനവും നടത്തുന്നുണ്ട്‌. സാധാരണ പാലില്‍നിന്നും ക്രീം എടുത്തശേഷം അണുബാധയുള്ള ജലം ചേര്‍ത്തുള്ള വില്‍പ്പനയും ക്രീമില്‍ ജലാറ്റിനും ഫോര്‍മാല്‍ഡിഹൈഡും ചേര്‍ത്തുള്ള വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്‌. വെണ്ണയില്‍ മായം ചേര്‍ക്കുവാന്‍ പോത്തിന്റെ നെയ്യില്‍നിന്നും എടുക്കുന്ന ഒലിയോമാര്‍ഗറെന്‍ ഉപയോഗിക്കുന്നുണ്ട്‌. കടകളില്‍നിന്നും വാങ്ങിക്കാവുന്ന പാതി വേവിച്ച മത്സ്യം. ഇറച്ചി, കക്കയിറച്ചി എന്നിവയും പലപ്പോഴും രോഗാണുബാധയുള്ളവയാണ്‌. മുംബൈ പട്ടണത്തിലെ 1.2 കോടി ജനസംഖ്യയ്ക്ക്‌ ഭക്ഷ്യവിഭവ വില്‍പ്പനയുമായി ബന്ധപ്പെട്ട്‌ നടപടിയെടുക്കുവാന്‍ വെറും 19 ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ മാത്രമാണുള്ളതെന്ന്‌ പറയുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങളിലെ സ്ഥിതി ബോധ്യമാകും. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെ നടപടിയെടുക്കുവാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളും അപര്യാപ്തമാണ്‌ എന്നതാണ്‌ പ്രധാന പ്രശ്നം. എത്രയേറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചാലും ലാഭക്കൊതിയെന്ന ചിന്ത മനുഷ്യനെ മായം ചേര്‍ക്കലില്‍നിന്ന്‌ പിന്തിരിപ്പിക്കില്ല. ഇക്കാര്യത്തില്‍ ശക്തമായ നിയമനടപടികളും പഴുതുകളില്ലാത്ത നിയമങ്ങളും മാത്രമാണ്‌ സാധാരണക്കാരെ മായം ചേര്‍ക്കല്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളില്‍നിന്നും രക്ഷിക്കുകയുള്ളൂ.

No comments:

Post a Comment