Ads 468x60px

Saturday, October 1, 2011

വെളിച്ചെണ്ണയില്‍ സര്‍വത്ര മായം: ആരോഗ്യവകുപ്പ് കണ്ണടയ്ക്കുന്നു

കൊല്ലം: വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വില്ക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം വിപുലമാക്കി. വെളിച്ചെണ്ണവില നൂറുരൂപയില്‍ കൂടുതലായ ഓണക്കാലത്ത് മായംചേര്‍ന്ന ടണ്‍ കണക്കിന് വെളിച്ചെണ്ണ കേരളത്തില്‍ വിറ്റഴിച്ചതായി ഉപഭോക്തൃസംഘടനകള്‍ പറയുന്നു. മായംചേര്‍ന്ന വെളിച്ചെണ്ണയുടെ വിപണനം കേരളത്തില്‍ അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് മൂന്ന് മാസം മുമ്പ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന പെട്രോളിയം ഉപോത്പന്നമായ പാരഫിന്‍ ദ്രാവകത്തിന്റെ കണക്ക് ഹാജരാക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വില്ക്കാനായാണ് പാരഫിന്‍ ദ്രാവകം വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് ആക്ഷേപം. കേരളത്തിലെ വ്യാവസായിക ആവശ്യത്തിനു വേണ്ടതിനേക്കാള്‍ ഇരട്ടിയോളം പാരഫിന്‍ കൊച്ചിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നുണ്ട്. പാം കെര്‍ണല്‍ എണ്ണയും വെളിച്ചെണ്ണയില്‍ മായമായി ചേര്‍ക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ചില വെളിച്ചെണ്ണ മൊത്തവ്യാപാരികള്‍ ലോഡുകണക്കിന് വാങ്ങുന്നുണ്ട്.
വെളിച്ചെണ്ണയുടെ സാന്ദ്രത പാം കെര്‍ണല്‍ ഓയില്‍, പാരഫിന്‍ എന്നിവയുടേതിനു അടുത്തായതിനാല്‍ മായംചേര്‍ത്തതായി ഒറ്റനോട്ടത്തില്‍ മനസ്സിലാവില്ല. 20 ശതമാനം വരെ പാരഫിന്‍ ദ്രാവകം ചേര്‍ത്താലും വെളിച്ചെണ്ണയുടെ മണം മാറുകയുമില്ല. ഈ കാരണങ്ങള്‍ കൊള്ളലാഭത്തിനായി വെളിച്ചെണ്ണയില്‍ പാം കെര്‍ണല്‍ ഓയിലും പാരഫിന്‍ ദ്രാവകവും ചേര്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നു. സോപ്പ് നിര്‍മ്മാണത്തിനായാണ് പാം കെര്‍ണല്‍ എണ്ണ വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്. പാം ഓയിലിന്റ ഉപോത്പന്നമാണിത്. കൂടുതല്‍ അളവില്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്റെ ദഹനേന്ദ്രിയവ്യുഹത്തിന് തകരാറുണ്ടാക്കാന്‍ ഈ എണ്ണ കാരണമാകും. പാരഫിന്‍ ദ്രാവകം അകത്തുചെന്നാല്‍ സന്ധിവേദനയും ആമാശയ അള്‍സറും ഉണ്ടാകാമെന്ന് ബ്രീട്ടിഷ് മെഡിക്കല്‍ ജേര്‍ണലില്‍ 1985 ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 100 കിലോ വെളിച്ചെണ്ണയില്‍ 30 കിലോ പാരഫിന്‍ ദ്രാവകവും 20 കിലോ പാം കെര്‍ണല്‍ എണ്ണയുമാണ് സാധാരണ കലര്‍ത്താറുള്ളത്. ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് ഒരു കിലോ വെളിച്ചെണ്ണയില്‍ 30 രുപ വരെ അമിതലാഭം നേടാന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് ഇതുമൂലം കഴിയും. മായംചേര്‍ത്ത എണ്ണ പാക്കറ്റുകളിലാക്കി വില്‍ക്കുമ്പോള്‍ ലാഭം ഇതിലും കൂടും. പാക്കേജസ് ആന്‍ഡ് കമോഡിറ്റീസ് നിയമം പാടെ ലംഘിച്ചുമാണ് മൊത്തക്കച്ചവടക്കാര്‍ വെളിച്ചെണ്ണ പല പേരുകളില്‍ കവറുകളിലാക്കി വില്‍ക്കുന്നത്. മായം തടയാന്‍ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരില്‍നിന്ന് മാസപ്പടി വാങ്ങി നഗ്‌നമായ ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആരെങ്കിലും പരാതിപ്പെട്ടാല്‍ പേരിന് സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ ലാബിലേക്കയയ്ക്കും. പിന്നീട് ഒരു അനക്കവുമുണ്ടാകില്ല. നടപടി ഉണ്ടാകുമെന്ന സൂചന കണ്ടാല്‍ മുകളില്‍ വേണ്ടപ്പെട്ടവരെ പിടിച്ച് കേസ് തേച്ചുമാച്ചു കളയുകയും ചെയ്യും. ഹൈക്കോടതി ഇടപെട്ട് വെളിച്ചെണ്ണ സാമ്പിളുകള്‍ പുണൈയിലെ സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ലാബിലേക്ക് ഈ വര്‍ഷമാദ്യം അയച്ചിരുന്നു. ഇതില്‍ ഒരു സാമ്പിള്‍ പോലും നിശ്ചിത മാനദണ്ഡങ്ങള്‍ പുലര്‍ത്തിയിരുന്നില്ലെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ചില സാമ്പിളുകളില്‍ അയഡിന്‍ തോത് അപകടകരമായ രീതിയിലുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച നടപടികളാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിരിക്കുന്നത്. മായം ചേര്‍ന്ന വെളിച്ചെണ്ണ മാര്‍ജിന്‍ കുറച്ച് സംസ്ഥാനമെമ്പാടും വിറ്റഴിച്ചതോടെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയുമായി.
source: mathrubhumi.com

No comments:

Post a Comment