Ads 468x60px

Monday, April 8, 2013

കേരളത്തിലേക്കു കടത്തിയ പാന്‍ മസാലയില്‍ അപകടകരമായ രാസവസ്തുക്കള്‍; പരിശോധനയില്‍ തിരിമറി

തിരുവനന്തപുരം* ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേയുടെ മറവില്‍ കേരളത്തിലേക്കു കടത്തിയ രണ്ടര ടണ്‍ പാന്‍ മസാലയില്‍ അടങ്ങിയിരുന്നത് ഉപയോഗിക്കുന്നവരെ അടിമകളാക്കുന്ന അപകടകരമായ രാസവസ്തുക്കള്‍. പാന്‍ മസാല പരിശോധിച്ച് ഒരു പ്രശ്‌നവുമില്ലെന്നു കോഴിക്കോട് റീജനല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കൊല്‍ക്കത്തയിലെ ലാബിലെ പുനഃപരിശോധനയിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പാന്‍മസാല ലോബിയെ സഹായിക്കാന്‍വേണ്ടി റിപ്പോര്‍ട്ട് തയാറാക്കി എന്നു വ്യക്തമായതിനെ തുടര്‍ന്നാണു കോഴിക്കോട് ലാബിലെ രണ്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. പഞ്ചാബില്‍ നിര്‍മിച്ച രണ്ടര ടണ്‍ പാന്‍ മസാലയാണു വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്കു കടത്തിയത്. ഇതു കൊല്‍ക്കത്തയിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ മോണോസോഡിയം ഗ്ലൂട്ടമേറ്റ് (അജിനോമോട്ടോ), കോപ്പര്‍, ലെഡ്, കാഡ്മിയം, മഗ്നീഷ്യം, സോഡിയം, അയണ്‍, നിക്കല്‍, അലൂമിനിയം എന്നിവ അടങ്ങിയിട്ടുണ്ടെന്നാണു കണ്ടെത്തിയത്.
മനുഷ്യനെ ലഹരിക്ക് അടിമകളാക്കുന്ന ഈ വസ്തുക്കളുടെ സാന്നിധ്യം കോഴിക്കോട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടില്ല. അഥവാ പരിശോധിക്കാതെ മറച്ചുവയ്ക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍ പരിശീലനത്തിനായി അവധിയില്‍ പോയ സന്ദര്‍ഭം നോക്കിയാണു പാന്‍ മസാല ലോബിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ചത്. പിടിച്ചെടുത്ത പാന്‍ മസാല ശേഖരം വിട്ടുകൊടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യമാവും എന്നുവരെ ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
ഇവരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണു പാന്‍ മസാല കടത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പു തീരുമാനിച്ചത്. എന്നാല്‍ പാന്‍ മസാലയ്ക്ക് ഒരു പ്രശ്‌നവുമില്ലെന്ന റിപ്പോര്‍ട്ടാണു സംശയം ജനിപ്പിച്ചത്. ഇതേ തുടര്‍ന്നു കൊല്‍ക്കത്ത ലാബില്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍ കോഴിക്കോട്ടെ ലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാന്‍മസാല ശേഖരം മുഴുവന്‍ വിട്ടുകൊടുക്കേണ്ടി വന്നേനെ. പുകയില ഉല്‍പന്ന നിരോധനം എന്ന സര്‍ക്കാര്‍ നയത്തിനും ഇതു വലിയ തിരിച്ചടിയായേനെ.

No comments:

Post a Comment