Ads 468x60px

Tuesday, June 18, 2013

ഫുഡ് സേഫ്റ്റി അതോറിട്ടിക്ക് കുരുമുളക് വ്യാപാരികളുടെ പരാതി

കൊച്ചി: മായം കലര്‍ന്നു എന്ന സംശയത്തെ തുടര്‍ന്ന് വെയര്‍ഹൗസുകളില്‍ നിന്ന് ശേഖരിച്ച കുരുമുളക് സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നതിന് കാലി മിര്‍ച്ച് വ്യാപാരി അസോസിയേഷന്‍ (കെ.വി.എ.) സംസ്ഥാന ഫുഡ് സേഫ്റ്റി അതോറിട്ടിക്ക് പരാതി നല്‍കി.
നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ (എന്‍സിഡിഇഎക്‌സ്) അംഗീകാരമുള്ള വെയര്‍ഹൗസുകളില്‍ നിന്ന് 2012 ഡിസംബറിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. മിനറല്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന സംശയമാണ് ഇതിലേക്കു നയിച്ചത്. എന്നാല്‍ അഞ്ചുമാസമായിട്ടും ഇവ പരിശോധിച്ച് ഫുഡ് സേഫ്റ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
300 കോടിയിലേറെ രൂപ വില വരുന്ന 6,800 ടണ്ണോളം കുരുമുളകാണ് വിവിധ വെയര്‍ഹൗസുകളിലുള്ളത്. പരിശോധനാ നടപടികള്‍ വളരെ സാവധാനത്തിലാണ് നടക്കുന്നതെന്ന് കെ.വി.എ. വൈസ് പ്രസിഡന്റ് പ്രദീപ് ആചാര്യ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മാസത്തിലാണ് പരിശോധനാ നടപടികള്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സെ്‌പെസസ് ബോര്‍ഡ് ഇതിനകം ആയിരം ടണ്ണോളം കുരുമുളക് പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി അതോറിട്ടിക്ക് നല്‍കുകയും ചെയ്തു. ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ച് രണ്ടാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കണം. എന്നാല്‍ പരിശോധനാ ഫലം പുറത്തുവിടാന്‍ അതോറിട്ടി ഇതേവരെ തയ്യാറായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

No comments:

Post a Comment