Ads 468x60px

Wednesday, July 2, 2014

ചെറുകിട എണ്ണമില്ലുകളെ തകര്‍ക്കാന്‍ നീക്കം

തിരു: വെളിച്ചെണ്ണയ്ക്ക് പ്ലാസ്റ്റിക് പാക്കറ്റുകള്‍ നിര്‍ബന്ധമാക്കി ചെറുകിട എണ്ണമില്ലുകളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ശ്രമം. വന്‍കിട കമ്പനികളെ സഹായിക്കാന്‍ ലക്ഷ്യമിടുന്നതുവഴി ഉപഭോക്താവിന് കൂടുതല്‍ പണം ചെലവിടേണ്ട സാഹചര്യം ഒരുങ്ങും. ഡിസംബര്‍ ഒന്നുമുതല്‍ പായ്ക്കറ്റിലല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന നിരോധിക്കാനാണ് നീക്കം. ഓയില്‍ മില്ലുകള്‍, വെളിച്ചെണ്ണമാത്രം വില്‍ക്കുന്ന കടകള്‍, പലചരക്കുകടകള്‍ എന്നിവിടങ്ങളില്‍ കുപ്പിയിലും കന്നാസുകളിലും ഉപഭോക്താവിന്് വെളിച്ചെണ്ണ നല്‍കുന്നത് നിരോധിക്കും. എല്ലാ ഭക്ഷ്യഎണ്ണകളും പായ്ക്കറ്റുകളിലാക്കിയേ വില്‍പ്പന നടത്താവൂ എന്ന കേന്ദ്രനിര്‍ദേശത്തിന്റെ മറവിലാണ് ചില്ലറവില്‍പ്പനക്കാരുടെ കച്ചവടം മുടങ്ങുന്ന നീക്കം സജീവമാകുന്നത്. വെളിച്ചെണ്ണയ്ക്ക് പാക്കേജിങ് നിര്‍ബന്ധമാക്കി ഭക്ഷ്യ സുരക്ഷാ കമീഷണര്‍ ഉത്തരവ് ഇറക്കുകയുംചെയ്തു. എന്നാല്‍, ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ ഒന്നുവരെ ഇതിന് ഇളവ് നല്‍കിയിട്ടുണ്ട്്. ഡിസംബര്‍ ഒന്നിനകം മില്ലുകളില്‍ പാക്കിങ്ങിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചതായി കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കോമ) പ്രസിഡന്റ് തലത്ത് മെഹ്മൂദ് ദേശാഭിമാനിയോട് പറഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ചെറുകിട എണ്ണമില്ലുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന നീക്കമാണിത്. പാക്കിങ് സംവിധാനത്തിനുള്ള യന്ത്രങ്ങളും മറ്റും സജ്ജീകരിക്കുക ഭൂരിഭാഗം മില്ലുടമകള്‍ക്കും അപ്രായോഗികമാണ്. സ്ഥലസൗകര്യം വര്‍ധിപ്പിക്കുക, പാക്കിങ്ങിന് പുതിയ തൊഴിലാളികളെ നിയമിക്കുക തുടങ്ങിയവ ഇവര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. സംസ്ഥാനത്ത് ഏകദേശം 250 ചെറുകിട എണ്ണമില്ലുകളുണ്ട്്. നേരിട്ടും അനുബന്ധമായും 35,000ത്തോളം പേര്‍ തൊഴിലെടുക്കുന്നു. ഇവര്‍ക്ക് ദ്രോഹകരമാണ് സര്‍ക്കാര്‍ തീരുമാനം. മായം ചേര്‍ത്ത വെളിച്ചെണ്ണ തടയുക എന്നതും പാക്കറ്റുവല്‍ക്കരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മായം തടയുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം ക്രിയാത്മകമാക്കാതെ പാക്കറ്റു വില്‍പ്പനമാത്രം അനുവദിക്കാനുള്ള നീക്കത്തിന് നീതീകരണമില്ല. നിലവില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിലെ വില 149 രൂപയാണെങ്കില്‍ ബ്രാന്‍ഡ് ഇനങ്ങള്‍ക്ക് 910 ഗ്രാമിന് (ഒരു ലിറ്റര്‍) 180 മുതല്‍ 190 രൂപ വരെയാണ് വില. സര്‍ക്കാര്‍ നേരിട്ട് ഇറക്കുന്ന ബ്രാന്‍ഡ് വെളിച്ചെണ്ണയും ഇതിലുണ്ട്. ഇന്നത്തെ വിപണി വിലപ്രകാരം 910 ഗ്രാമിന് നല്‍കേണ്ടത് 135 രൂപ ആണെന്നിരിക്കെയാണ് 55 രൂപവരെ കൂടുതല്‍ ഈടാക്കുന്നത്.
Source:http://www.deshabhimani.com/newscontent.php?id=475408


No comments:

Post a Comment