Ads 468x60px

Thursday, December 25, 2014

അരവണനിയന്ത്രണം: കാരണങ്ങളെക്കുറിച്ച് വിവാദങ്ങള്‍ കൊഴുക്കുന്നു

ശബരിമല: ശബരിമലയില്‍ അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്ന കാരണങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും കൊഴുക്കുന്നു. ശബരിമലയുടെ പ്രസക്തിക്കും പരിപാവനതയ്ക്കും കളങ്കം വരുത്താനും മോശമായികാണിക്കാനും ചില വകുപ്പുകള്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമായാണ് അരവണയുടെ നിയന്ത്രണമെന്നാണ് വിവിധ സംഘടനകളും ചില പ്രധാന വ്യക്തികളും ആരോപിക്കുന്നത്.

അരവണയുടെ ഉല്പാദനത്തെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഭക്തര്‍ ശബരിമലഅയ്യപ്പന്റെ പ്രസാദമായി കരുതുന്ന അരവണ പുറത്തുള്ള ലാബുകളില്‍ പരിശോധിക്കുന്നത് ദേവഹിതത്തിന് എതിരാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ''അരവണ നിര്‍മ്മിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അരവണ നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ വൃത്തി, നിര്‍മ്മിക്കുന്നരീതി, നിര്‍മ്മാണ ജീവനക്കാരുടെ ശുചിത്വം ഇവയെല്ലാം പരിശോധിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അരവണ ഉണ്ടാക്കിയശേഷം പരിശോധിക്കുന്നരീതി ശരിയല്ല'' -ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ പറയുന്നു.

അരവണവിതരണത്തില്‍വന്ന നിയന്ത്രണം സര്‍ക്കാരിന്റെ ഫുഡ്‌സേഫ്റ്റി വിഭാഗത്തിന്റെ അധികാര ദുര്‍വിനിയോഗവും മുഷ്‌ക്കുംമൂലമാണെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് ആരോപിക്കുന്നു. ശബരിമലയുടെ അടിയന്തരം അട്ടിമറിക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്നതുപോലെയാണ് ഇവരുടെ നീക്കമെന്നും സംഘ് നേതാക്കള്‍ പറഞ്ഞു.

അരവണവിതരണത്തില്‍ ചില ആസൂത്രണ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നതായി സന്നിധാനത്തെത്തിയ സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൂട്ടമായി അരവണ വാങ്ങിക്കൊണ്ടുപോയതും അസംസ്‌കൃതവസ്തക്കളുടെ ലഭ്യതക്കുറവുകൊണ്ടും അഞ്ചുദിവസം ഉല്പാദനംനടത്താന്‍ കഴിയാതെ പോയതും അരവണവിതരണത്തെ ബാധിച്ചെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ പറഞ്ഞു.

സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ആസമയം ആവശ്യപ്പെട്ടാല്‍ മൂന്ന് ടിന്‍ നല്‍കുമ്പോള്‍ നേരത്തെ ഓണ്‍ലൈനില്‍ അരവണ ബുക്കുചെയ്തവര്‍ക്ക് അവര്‍ ബുക്കുചെയ്തിരുന്ന അത്രയും എണ്ണം നല്‍കേണ്ടിവരുന്നുണ്ട്. എന്നാല്‍, പുതിയതായി ബുക്കുചെയ്യുന്നവര്‍ക്ക് അരവണയുടെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു.

അരവണയില്‍ പത്തുശതമാനത്തില്‍ കൂടുതല്‍ ജലാംശം ഉണ്ടെങ്കില്‍ ആ അരവണ വിതരണം ചെയ്യാന്‍ പാടില്ലെന്ന ഫുഡ് സേഫ്റ്റിയുടെ നിലപാട് കാര്യങ്ങള്‍ പഠിക്കാതെയാണെന്നാണ് പ്രധാന ആരോപണം. അരവണയില്‍ 60 ശതമാനത്തിലധികം പഞ്ചസാരയുടെ അളവുണ്ടെങ്കില്‍ അരവണയിലെ ജലാംശം പത്ത് ശതമാനം കടന്നാലും യാതൊരുകേടും സംഭവിക്കില്ല എന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ അരവണയില്‍ 65 ശതമാനത്തിലധികമാണ് പഞ്ചസാരയുടെ അംശം. ഈ നിരീക്ഷണം ദേവസ്വം കമ്മീഷണറും അംഗീകരിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഭക്തരുടെ പരാതിതീര്‍ക്കാന്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നിരീക്ഷണത്തിനെതിരെ കോടതിയില്‍ പോകുന്നില്ല എന്നതാണ് പ്രധാന ചോദ്യം.
Source:http://www.mathrubhumi.com

No comments:

Post a Comment