Ads 468x60px

Monday, December 29, 2014

ആവശ്യത്തിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരില്ല; പരിശോധനകള്‍ മുടങ്ങുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ താളംതെറ്റുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടന്ന നാമമാത്ര പരിശോധനകള്‍ക്കുശേഷം ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നിര്‍ജീവമായി.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവാണ് പരിശോധനകള്‍ നിര്‍ജീവമാകാന്‍ കാരണമായിരിക്കുന്നത്. 150 ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ വേണ്ടിടത്ത് സംസ്ഥാനത്ത് ആകെയുള്ളത് 75 ഓഫീസര്‍മാരാണ്. ഇതില്‍ 15 പേര്‍ വരുന്ന മെയ്മാസത്തില്‍ വിരമിക്കുകയും ചെയ്യും. 2015 ഫിബ്രവരി 4ന് ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കുന്നതിനുള്ള അവധി അവസാനിക്കാനിരിക്കുമ്പോള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ജീവാവസ്ഥയിലാകും. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ വന്‍കുറവ് വിവിധ കോടതികളിലുള്ള കേസുകളുടെ നടത്തിപ്പിനെയും ബാധിക്കും.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താനും മറ്റും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം, വിരമിച്ച ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരെ തത്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്തു. ഇവരില്‍ അഞ്ചുപേരുടെ കാലാവധി കഴിഞ്ഞ് അവര്‍ പിരിഞ്ഞുപോകുകയും ചെയ്തു. ഒരാള്‍ക്ക് ആറുമാസം കൂടി കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടെങ്കിലും നിയമപരമായി നല്‍കിയിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് പരിശോധനകളില്‍ പങ്കെടുക്കാനോ സാമ്പിളുകള്‍ ശേഖിക്കാനോ ഉള്ള അധികാരവുമില്ല. നിലവില്‍ അദ്ദേഹം ക്ലാര്‍ക്കിന്റെ ജോലി ചെയ്യുകയുമാണ്.

സംസ്ഥാനത്താകെ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ എണ്ണം ആവശ്യത്തിനുണ്ട്. എന്നാല്‍ അവര്‍ക്കൊപ്പം പരിശോധനകളില്‍ പങ്കെടുക്കേണ്ട എഫ്.എസ്.ഒ മാരുടെ എണ്ണമാണ് ദയനീയാവസ്ഥയിലുള്ളത്. 16 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ വേണ്ട മലപ്പുറം ജില്ലയില്‍ നിലവിലുള്ളത് മൂന്നുപേര്‍മാത്രമാണ്. പാലക്കാട്ടാകട്ടെ 14 പേര്‍ വേണ്ടിടത്ത് രണ്ട് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നു. മറ്റു ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഫീല്‍ഡ് ജീവനക്കാരുടെ ടി.എ ലഭിക്കുന്നതില്‍ കാലതാമസമെടുക്കുന്നതിനാല്‍ പരിശോധനകള്‍ക്ക് ഉദ്യോഗസ്ഥര്‍ മടികാട്ടുന്നുവെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സെക്രട്ടറി റാങ്കിലുള്ളവരാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തലപ്പത്തുള്ളതെന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തിലാകുന്നവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ 80 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ പറഞ്ഞു. ഫീല്‍ഡ് ജീവനക്കാരുടെ ടി.എ ഇനത്തില്‍ 9 ലക്ഷം രൂപയാണ് പ്രതിവര്‍ഷം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ലഭിക്കുന്നത്. അത് മതിയാകുന്നില്ല. അതിനാല്‍ 14 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സീസണായതിനാല്‍ ഒരു ജില്ലാ ഓഫീസര്‍ ഉള്‍െപ്പടെ എട്ടോളം ജീവനക്കാര്‍ അവിടെ ഡ്യൂട്ടിയിലായതിനാലാണ് കാര്യക്ഷമമായ പരിശോധനകള്‍ ഇപ്പോള്‍ നടക്കാത്തതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.
Source:http://www.mathrubhumi.com

No comments:

Post a Comment