Ads 468x60px

Tuesday, October 20, 2015

നിറപറ ഉത്‌പന്നങ്ങളുടെ നിരോധം റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീലിന്

niraparaകൊച്ചി: 'നിറപറ' ബ്രാൻഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയ്ക്കുള്ള നിരോധം റദ്ദാക്കിയ ഹൈേക്കാടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പൂജ അവധിക്കു ശേഷം അപ്പീൽ ഫയൽ ചെയ്യും. മായം ചേർന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സപ്തംബറിലാണ് ഉല്പന്നങ്ങൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിറക്കിയത്.
ഈ ഉത്തരവിനെതിരെ നിറപറ ഉടമകൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുകയും കോടതി, നിരോധം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുന്നത്.
പിഴ ഈടാക്കിയിട്ടും മായം ചേർത്ത ഉല്പന്നങ്ങൾ തുടർച്ചയായി വിൽക്കുന്നു എന്ന് കണ്ടതിനെത്തുടർന്നാണ് നിറപറയുടെ ഉല്പന്നങ്ങൾ നിരോധിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ തീരുമാനിച്ചത്. ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് നിയമപ്രകാരം അതിനുള്ള അവകാശം കമ്മിഷണർക്കുണ്ട്.

നിയമത്തിൽ നിർദേശിച്ചതിനു വിരുദ്ധമായി ഏതു ഭക്ഷ്യവസ്തു ഉണ്ടാക്കിയാലും സൂക്ഷിച്ചാലും വിറ്റാലും കമ്മിഷണർ ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസർക്കു തടയാമെന്ന് നിയമം അനുശാസിക്കുന്നു.  ജില്ലാ ഓഫീസറുടെ നിരോധം അതത് ജില്ലയിൽ മാത്രമാകുമെന്നതിനാൽ സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് കമ്മിഷണർ നിരോധ ഉത്തരവ് പുറത്തിറക്കിയതെന്നും അതിന് കമ്മിഷണർക്ക് അധികാരമുണ്ടെന്നുമാണ് സർക്കാറിന്റെ നിലപാട്.
പരിശോധിച്ച ഉല്പന്നങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉൾപ്പെട്ടതായി കമ്മിഷണറുടെ ഉത്തരവിൽ പറയുന്നില്ലെന്നും അതിനാൽ നിരോധം നിലനിൽക്കില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് നിയമത്തിലെ 26-ാം വകുപ്പിൽ പറയുന്നത്  ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കാൻ പാടില്ലാത്തതു പോലെ തന്നെ നിലവാരം കുറഞ്ഞതും വിൽക്കാൻ പാടില്ലെന്നാണ്. ഈ നിയമമനുസരിച്ചാണ് കമ്മിഷണർ നടപടിയെടുത്തതും.   കമ്മിഷണർ ദുരുദ്ദേശ്യപരമായാണ് തങ്ങളുടെ  ഉല്പന്നങ്ങൾ നിരോധിച്ചതെന്ന നിറപറ ഉടമകളുടെ ആരോപണം സിംഗിൾ ബെഞ്ച് തള്ളിക്കളഞ്ഞത് സർക്കാറിന് നേട്ടമായി.

No comments:

Post a Comment