Ads 468x60px

Saturday, September 13, 2014

ഭക്ഷ്യ സുരക്ഷാ വിഭാഗം അയല്‍ സംസ്‌ഥാനങ്ങളില്‍ നടത്തിയ അന്വേഷണം പ്രഹസനം

നിലമ്പൂര്‍: കേരളത്തിന്‌ പുറത്തു നിന്നും സംസ്‌ഥാനത്തേക്കെത്തുന്ന വിവിധയിനം പഴങ്ങളില്‍ മരാക രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതു കൃഷി സ്‌ഥലങ്ങളില്‍ വെച്ചല്ലെന്നും കൊണ്ടു വരുന്ന വഴിയില്‍ വെച്ചുമാണെന്നുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതിന്‌ുപിന്നില്‍ വന്‍ അഴിമതിയെന്ന്‌ ആരോപണം. സംസ്‌ഥാനത്ത്‌ പഴങ്ങളില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുണ്ടെന്ന പരാതിയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഒട്ടേറെ സ്‌ഥലങ്ങളില്‍ നിന്നു മാരക രാസവസ്‌തുക്കള്‍ ഉപയോഗിച്ച പഴങ്ങള്‍ പിടിച്ചെടുക്കയും ചെയ്‌തു.
കൃഷിയിടങ്ങളില്‍ വ്യാപകമായ കീടനാശിനിയും, കൃത്രിമമായി പഴുപ്പിക്കാനുള്ള രാസ വസ്‌തുക്കളും ഉപയോഗിക്കുന്നതായി വിവിധ സംഘടനകളും, വ്യക്‌തികളും പരാതിപ്പെട്ടിരുന്നു. ഇതോടെ അന്യ സംസ്‌ഥാനങ്ങളിലെ കൃഷിയിടങ്ങളിലെത്തി നേരിട്ടു പരിശോധന നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട്‌ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടാണ്‌ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കു സമര്‍പ്പിച്ചത്‌. റിപ്പോര്‍ട്ട്‌ പ്രകാരം പഴങ്ങളില്‍ മായം കലര്‍ത്തുന്നതു കൃഷി സ്‌ഥലങ്ങളില്‍ വെച്ചല്ലെന്നും, കേരളത്തിലേക്കു കൊണ്ടു വരുന്ന വഴിക്കാണെന്നും കണ്ടെത്തിയതായി പറയുന്നു. കൂടുതല്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാലും, ദീര്‍ഘകാലം സൂക്ഷിച്ചു വെക്കേണ്ട ആവശ്യമില്ലാത്തതിനാലും രാസവസ്‌തുക്കള്‍ ചേര്‍ക്കുന്നില്ലെന്നാണ്‌ കണ്ടെത്തല്‍.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നീളുന്ന പഴ വിപണിയുടെ ആദ്യ സീസണില്‍ അപൂര്‍വ്വമായി ചില കര്‍ഷകര്‍ കാല്‍സ്യം കാര്‍ബൈഡ്‌ പ്രയോഗിക്കാറുണ്ടെങ്കിലും അതു വ്യാപകമല്ലെന്നുമാണു റിപ്പോര്‍ട്ട്‌. എന്നാല്‍ തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലെത്തുന്ന മാമ്പഴം, മുന്തിരി, ആപ്പിള്‍ തുടങ്ങി എല്ലാ വിധ പഴങ്ങളിലും കൃഷിയിടത്തില്‍ വെച്ചു തന്നെ മാരകമായ കീടനാശിനി പ്രയോഗിക്കുന്നുണ്ട്‌. മാത്രമല്ല പഴങ്ങള്‍ക്ക്‌ മാര്‍ക്ക്‌റ്റില്‍ ആവശ്യം വര്‍ധിക്കുമ്പോള്‍ കാല്‍സ്യം കാര്‍ബൈഡ്‌ അടക്കമുള്ള രാസവസ്‌തുക്കള്‍ മൂപ്പെത്താത്ത പഴങ്ങളില്‍ പ്രയോഗിക്കുന്നു. ഇത്തരത്തില്‍ പഴം കൃതൃമമായി പഴുപ്പിച്ചെടുക്കുന്നു. കൂടാതെ പഴുത്ത പഴങ്ങള്‍ കേടുവരാതിരിക്കാനും മാരകമായ രാസ വസ്‌തുക്കളാണ്‌ ഉപയോഗിക്കുന്നത്‌. വിളവെടുപ്പ്‌ സമയം വരെ കൃഷിയിടം ജലസേജനത്തിനായി ഉപയോഗിക്കുന്ന വലിയ ടാങ്കിലെ വെള്ളത്തില്‍ മാരകമായ രാസ വസ്‌തുക്കള്‍ കലര്‍ത്തുന്നു. ഈ വെള്ളമാണ്‌ ആപ്പിള്‍, മുന്തിരി, പേരക്ക, ഉറുമാമ്പഴം തുടങ്ങിവയില്‍ ജലസേചനം നടത്തുന്നത്‌. ഇക്കാര്യം കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ക്കും, അവരുടെ തൊഴിലാളികള്‍ക്കും അറിയാം. കൃഷിയടങ്ങളില്‍ നിന്ന്‌ നേരിട്ട്‌ പഴങ്ങള്‍ ശേഖരിക്കുന്ന വ്യാപരികള്‍ക്കും ഇതറിയാം. ഒരിക്കലെങ്കിലും പഴങ്ങളുടെ കൃഷിസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഇത്‌ കണ്ടെത്താന്‍ സാധിക്കും. ഇത്‌ ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടിലും, മഹാരാഷ്‌ട്രയിലുമാണെന്നാണ്‌ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്‌ഥര്‍ തന്നെ പറയുന്നത്‌.
കര്‍ണ്ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലെ പഴം കൃഷിചെയ്യുന്നവരില്‍ ഒട്ടേറെ മലയാളികളുമുണ്ട്‌. നൂറ്‌ കണക്കിന്‌ ഏക്കര്‍ തോട്ടങ്ങളുടെ ഉടമകളാണിവര്‍. ഇവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്‌ ഉദ്യോഗസ്‌ഥര്‍ അവര്‍ക്കെതിരെ റിപ്പോര്‍ട്ട്‌ തയ്യാറാക്കുമെന്ന്‌ പ്രതീക്ഷിച്ച സര്‍ക്കാറിന്‌ തെറ്റി. പഴങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്ത്‌ ഒരു വലിയ ശൃഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ ആവശ്യമായ രാസവസ്‌തുക്കള്‍ എത്തിക്കുന്നതും ഇവരാണ്‌. കൃഷി സ്‌ഥലങ്ങളില്‍ രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ അത്‌ ഈ മഫിയയെ ബാധിക്കും. ഇതൊഴിവാക്കാനാണ്‌ വഴിയില്‍ വെച്ച്‌ രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറായത്‌. ഇതിന്‌ ലക്ഷങ്ങള്‍ മറിഞ്ഞതായാണ്‌ സൂചന.
വഴിയില്‍ വെച്ചാകുമ്പോള്‍ ആര്‍ക്കെതിരെയും തെളിവുണ്ടാകില്ല. അത്‌ ബോധവല്‍ക്കരണം കൊണ്ട്‌ ശരിയാക്കാമെന്നാണ്‌ പരിഹാരമായി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്‌ഥര്‍ നടത്തിയ പ്രഹസനമായിരുന്നു ഈ റിപ്പോര്‍ട്ട്‌. ലോറിയുമായി കേരളത്തില്‍ നിന്ന്‌ രാജ്യത്തെ പഴം-പച്ചക്കറി കൃഷി സ്‌ഥലങ്ങളിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്കും, തൊഴിലാളികള്‍ക്കും വരെ അവിടയെന്ത്‌ നടക്കുന്നുവെന്ന്‌ അറിയാവുന്നകാര്യമാണിത്‌. എന്നിട്ടും അങ്ങിനെയൊന്ന്‌ അവിടെ നടക്കുന്നില്ലെന്ന്‌ റിപ്പൊര്‍ട്ട്‌ തയ്യാറാക്കാന്‍ ഉദ്യോഗസ്‌ഥര്‍ കാണിച്ച ചങ്കൂറ്റം ആരെയും നാണിപ്പിക്കും. അതേ സമയം കൃഷി സ്‌ഥലങ്ങളില്‍ നിന്ന്‌ സംസ്‌ഥാനത്തേക്ക്‌ എത്തിക്കുന്ന പഴങ്ങളില്‍ ടണ്‍ കണക്കിന്‌ പഴങ്ങള്‍ ഗോഡൗണുകളില്‍ വീണ്ടും സൂക്ഷിക്കേണ്ടി വരുന്നു. ഇവിടെ വെച്ച്‌ കേട്‌ വരാതിരിക്കാനും മൂപ്പെത്താത്തവ കളര്‍ മാറുന്നതിനും രാസവസ്‌തുക്കള്‍ വീണ്ടും ചേര്‍ക്കുന്നു. പഴങ്ങള്‍ കഴുകിയാല്‍ പോലും ഈ രാസവസ്‌തുക്കള്‍ പഴത്തില്‍ നിന്ന്‌ പോകില്ല. ഇത്തരത്തില്‍ സംസ്‌ഥാനത്ത്‌ വലിയ തരത്തിലുള്ള റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം തിരയുന്ന സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗമാണ്‌ ഈ കുറ്റകൃത്യത്തിലെ ഒന്നാം പ്രതി.
Source:http://www.mangalam.com/malappuram/226764

No comments:

Post a Comment