Ads 468x60px

Saturday, September 13, 2014

ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നിര്‍ത്തി; വ്യാജവെളിച്ചെണ്ണ ഒഴുകുന്നു

പാലക്കാട്: മായം കലര്‍ത്തിയ വെളിച്ചെണ്ണ പിടികൂടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അതിര്‍ത്തിയില്‍ നടത്തിയിരുന്ന പരിശോധന നിര്‍ത്തി. ഇതോടെ, തമിഴ്‌നാട്ടില്‍നിന്ന് വ്യാജ വെളിച്ചെണ്ണക്കടത്ത് വ്യപകമായി. തമിഴ്‌നാട്ടില്‍നിന്ന് മീനാക്ഷിപുരം ചെക്‌പോസ്റ്റ്വഴിയാണ് കേരളത്തിലേക്ക് വെളിച്ചെണ്ണ എത്തുന്നത്. ഇവിടെ നടത്തിയിരുന്ന പരിശോധനയാണ് കഴിഞ്ഞ ശനിയാഴ്ച നിര്‍ത്തിയത്. മായംകലര്‍ന്ന വെളിച്ചെണ്ണ പിടികൂടാന്‍ ഓണക്കാലത്തുപോലും കഴിഞ്ഞില്ലെന്ന കാരണത്താലാണ് പരിശോധന നിര്‍ത്തിയതെന്ന് പറയുന്നു.
അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പരിശോധയില്ലെന്നറിഞ്ഞ് അവസരം മുതലെടുക്കുകയാണ് അന്യസംസ്ഥാന എണ്ണക്കള്ളക്കടത്തുകാര്‍. ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന വ്യാജവെളിച്ചെണ്ണ ടാങ്കര്‍ലോറികളിലാണ് പാലക്കാടുവഴി കേരളത്തിലെത്തിക്കുന്നത്. കേരളത്തില്‍ വെളിച്ചെണ്ണയുടെ വന്‍ ഉപഭോഗവും വിലക്കയറ്റവുമാണ് കള്ളക്കടത്തുകാര്‍ മുതലെടുക്കുന്നത്.
കേരഫെഡിന്റെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 202 രൂപയുണ്ട് വിപണിയില്‍. സപ്ലൈകോയുടെ വില്പനകേന്ദ്രങ്ങളില്‍ സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണയുടെ വില 186 രൂപയും. പൊതു വിപണിയില്‍ ശരാശരി വില 200 രൂപയാണ് ലിറ്ററിന്. മലേഷ്യയില്‍നിന്ന് ഇറക്കുമതിചെയ്ത് കിട്ടുന്ന പാം കര്‍ണല്‍ ഓയിലാണ് വെളിച്ചെണ്ണയാക്കിമാറ്റി വിപണിയിലെത്തിക്കുന്നത്. ഇത് വ്യാജ വെളിച്ചെണ്ണയാക്കുന്നതിന് തൂത്തുക്കുടി, ചെന്നൈ എന്നിവിടങ്ങളില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്ന് വ്യാജ ലാബ്‌റിപ്പോര്‍ട്ടുമായി ടാങ്കറുകളിലാണ് കേരളത്തിലേക്ക് കടത്തുന്നത്.
ഹൃദയാഘാതത്തിന് കാരണമാകുന്ന പൂരിതകൊഴുപ്പ് ഏറെയുള്ള പാം കര്‍ണല്‍ ഓയിലില്‍ വെളിച്ചെണ്ണയുടെ ഫ്‌ലേവര്‍ ചേര്‍ത്താണ് വ്യാജനെ സൃഷ്ടിക്കുന്നത്. ലാബ് പരിശോധനയില്‍പ്പോലും കണ്ടെത്താനാകാത്തവിധമാണ് നിര്‍മാണം.
ആരോഗ്യത്തിന് ഹാനികരമായ പാം കര്‍ണല്‍ ഓയിലിന്റെ ഇറക്കുമതി വികസിത രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിദഗ്ധലബോറട്ടറികളില്‍ നടത്തുന്ന പരിശോധനയില്‍ 'വോളന്‍ സ്‌കൈ വാല്യൂവി'ന്റെ (വെളിച്ചെണ്ണയുടെ ഗുണനിലവാര അളവ്) അടിസ്ഥാനത്തിലാണ് വ്യാജവെളിച്ചെണ്ണ തിരിച്ചറിയുക. എന്നാല്‍, വോളന്‍ സ്‌കൈ വാല്യൂ വെളിച്ചെണ്ണയുടേതിനോട് തുലനപ്പെടുത്തിയാണ് വ്യാജന്റെ നിര്‍മാണമെന്നതിനാല്‍ തിരിച്ചറിയുക അസാധ്യം.
കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ സപ്ലൈകോയും വില കുത്തനെ ഉയര്‍ത്തി. ഓണത്തിന് നാലുനാള്‍മുമ്പ് സബ്‌സിഡിനിരക്കില്‍ ലിറ്ററിന് 62 രൂപയായിരുന്നത് 125 ആക്കുകയായിരുന്നു.
Source:http://www.mathrubhumi.com

No comments:

Post a Comment