Ads 468x60px

Saturday, March 31, 2012

ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം; വ്യാപാരികള്‍ രജിസ്‌ട്രേഷന് മടിക്കുന്നു

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുള്ള സമയപരിധി തീരാറായിട്ടും ഒരുവിഭാഗം കച്ചവടക്കാര്‍ വിട്ടുനില്‍ക്കുന്നു.നിലവിലുള്ള ലൈസന്‍സിന്റെ സമയപരിധി മാര്‍ച്ച് 31-ന് തീരും. ഈ നിയമപ്രകാരം ലൈസന്‍സ് നേടാത്ത സ്ഥാപനങ്ങള്‍ക്ക് ആറുമാസംവരെ തടവും അഞ്ചുലക്ഷം വരെ പിഴയുമാണ് നിയമം അനുശാസിക്കുന്നത്.ചില വ്യാപാരസംഘടനകള്‍ നിയമം നടപ്പാക്കുന്നതിനെതിരെയും രജിസ്‌ട്രേഷന്‍ ഫീസ് നിരക്കിനെതിരെയും രംഗത്തുവന്നിട്ടുണ്ട്. ഈ സംഘടനകളില്‍പ്പെട്ട കച്ചവടക്കാരാണ് രജിസ്‌ട്രേഷന് മടിക്കുന്നത്.നഗരപ്രദേശങ്ങളിലെ കച്ചവടക്കാരേക്കാള്‍ ഗ്രാമപ്രദേശത്തുള്ളവരാണ് രജിസ്‌ട്രേഷന്‍ നടത്താത്തത്. 90 ശതമാനം കച്ചവടക്കാരും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചെറുകിടകച്ചവടക്കാര്‍ രജിസ്‌ട്രേഷന്‍ നേടിയില്ലെങ്കില്‍ ഒരുലക്ഷം രൂപയാണ് പിഴ. നിയമം പൂര്‍ണമായി നടപ്പാക്കുന്നതോടെ എല്ലാ കച്ചവടക്കാര്‍ക്കും രാജ്യമെമ്പാടുമായി പതിന്നാല് അക്കമുള്ള ഏകീകൃത രജിസ്‌ട്രേഷന്‍നമ്പര്‍ നിലവില്‍ വരും. ഓണ്‍ലൈനായി കച്ചവടക്കാരുടെ വിവരം ഉദ്യോഗസ്ഥതലത്തില്‍ രാജ്യത്തിന് എവിടെനിന്നും പരിശോധിക്കാനാവും.നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭക്ഷണസാധനങ്ങള്‍ നിര്‍മിച്ചുവില്‍ക്കാനാവും. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമപ്രകാരം ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് രജിസ്‌ട്രേഷന്‍ നല്‍കുക.2011 ആഗസ്ത് മുതലാണ് ഇന്ത്യയില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ലൈസന്‍സ് നല്‍കുന്നതിനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും 2012 ആഗസ്ത് അഞ്ചുവരെ സമയം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് നേടുന്നതിനുള്ള അവസാനദിവസമാണ് 2012 മാര്‍ച്ച് 31. ഇതിനായി ഓരോ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ക്യാമ്പുകളും ബോധവത്കരണങ്ങളും നടത്തിവരുന്നുണ്ട്.ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നിര്‍ബന്ധിതമാക്കുന്നത്. ചെറുകിടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ മതി. വാര്‍ഷികവിറ്റുവരവ് 12 ലക്ഷത്തിന് മുകളില്‍ വരുന്നവര്‍ക്കും പ്രത്യേക ലൈസന്‍സ് വേണം. 2000 രൂപ ലൈസന്‍സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസ് നൂറു രൂപയുമാണ്.ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്കുകടകള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളും പാനീയ നിര്‍മാതാക്കള്‍, തട്ടുകടകള്‍, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന മറ്റ് ചെറുകിട തെരുവുകച്ചവടക്കാര്‍ തുടങ്ങിയവരെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് നിയമം ലക്ഷ്യമിടുന്നത്.

No comments:

Post a Comment