Ads 468x60px

Wednesday, January 16, 2013

കുടിവെള്ള സ്രോതസുകള്‍ക്കും ടാങ്കര്‍ലോറികള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ക്കും അവര്‍ വെള്ളം ശേഖരിക്കുന്ന കുടിവെള്ള സ്രോതസുകള്‍ക്കും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി. ജല അതോറിറ്റി വെള്ളം ശേഖരിക്കുന്ന സ്രോതസുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെള്ളം ശേഖരിക്കുന്ന സ്രോതസുകളിലെ വെള്ളം ആറുമാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ മറ്റ് സര്‍ക്കാര്‍ അംഗീകൃത (എന്‍.എ. ബി.എല്‍ അക്രഡിറ്റേഷന്‍ ഉള്ള) ലാബുകളിലോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ക്കും വെള്ളം വിതരണത്തിനായി ടാങ്കറുകള്‍ ഘടിപ്പിച്ച മറ്റ് വാഹനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കുടിവെള്ള ടാങ്കറുകളില്‍ ഉപയോഗയോഗ്യമല്ലാത്ത വെള്ളം വിതരണം ചെയ്യുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് സ്രോതസുകള്‍ക്കും ടാങ്കറുകള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത്. മാലിന്യം കലര്‍ന്ന കുടിവെള്ളം ഉപയോഗിക്കുന്നത് നിമിത്തം ചില പ്രദേശങ്ങളില്‍ ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും വാടക വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും ഓരോ വാഹനത്തിനും പ്രത്യേകം ലൈസന്‍സ് നേടണം. ഇത്തരം ടാങ്കറുകളില്‍ കുടിവെള്ളം എന്ന് എഴുതി പ്രദര്‍ശിപ്പിക്കുകയും വേണം. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളമാണെങ്കില്‍ നിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ രേഖപ്പെടുത്താത്ത ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്താല്‍ അത് കുടിവെള്ളമായി പരിഗണിച്ച് നിയമ നടപടി സ്വീകരിക്കും. ടാങ്കറുകളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തുകയും വേണം. കുടിവെള്ള ടാങ്കറുകളില്‍ നിന്ന് അഴുക്കും തുരുമ്പും വെള്ളത്തില്‍ കലരാതിരിക്കാന്‍ അവയുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക് കോട്ടിങ്ങോ അനുവദനീയമായ മറ്റ് കോട്ടിങ്ങോ നടത്തിയിരിക്കണം.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, ടാങ്കിന്റെ ശേഷി, കോട്ടിങ് നടത്തിയതിന്റെ തെളിവ് എന്നിവ സൂക്ഷിച്ചിരിക്കണം. രേഖകളില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

കുടിവെള്ളം പുറമേനിന്ന് വാങ്ങുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫ്‌ളാറ്റുകള്‍, ആസ്​പത്രികള്‍, വീടുകള്‍, മറ്റ് സംരംഭകര്‍ മുതലായവര്‍ ഇത് സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

No comments:

Post a Comment