Ads 468x60px

Sunday, October 21, 2012

വെസ്റ്റ്ഹില്‍ എഫ്സിഐയില്‍ പഴകിയ ധാന്യങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഫ്സിഐയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റെയ്ഡില്‍ പഴകിയ സാധനങ്ങള്‍ കണ്ടെത്തി. ചാക്കുകളിലായി ഭക്ഷ്യധാന്യങ്ങള്‍ വൃത്തിഹീനസാഹചര്യത്തില്‍ പലയിടത്തും കൂട്ടിയിട്ടനിലയിലും അധികൃതര്‍ കണ്ടെത്തി. 10 ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കി. രണ്ടാഴ്ച മുമ്പ് അധികൃതര്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഇതേ എഫ്സിഐക്ക് നോട്ടീസ് നല്‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഒരാഴ്ചയായി ജില്ലയില്‍ നടത്തിയ റെയ്ഡില്‍ 222 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 279 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നാല് സ്ക്വാഡുകളിലായിരുന്നു ശനിയാഴ്ചത്തെ റെയ്ഡ്. കൊടുവള്ളി, കുറ്റ്യാടി, ഗോവിന്ദപുരം, വെസ്റ്റ്ഹില്‍, നരിക്കുനി, എസ്എം സ്ട്രീറ്റ്, പാളയം മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. നഗരത്തിലെ വെസ്റ്റ്വേ, മലബാര്‍ പാലസ് ഹോട്ടലുകളില്‍നിന്ന് കാലാവധി കഴിഞ്ഞ പാല്‍ പിടിച്ചെടുത്തതായി ജില്ല ഡെസിഗ്നേറ്റഡ് ഓഫീസര്‍ മുഹമ്മദ് റാഫി അറിയിച്ചു. നരിക്കുനിയില്‍ നടത്തിയ റെയ്ഡില്‍ എസ്ബിഐക്ക് എതിര്‍ വശമുള്ള ഹുസൈന്‍കുട്ടിയുടെ കടയില്‍നിന്ന് 75 പാക്കറ്റ് പാന്‍മസാല പിടികൂടി. നിരോധിച്ച ഉല്‍പ്പന്നം വിറ്റതിന് കടയുടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നോട്ടീസ് കൊടുത്ത ഹോട്ടലുകള്‍ 15 ദിവസത്തിനകം തകരാറുകള്‍ പരിഹരിക്കാത്ത പക്ഷം നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സംസ്ഥാന തലത്തിലുള്ള പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ റെയ്ഡ് നടത്തിയത്. ഏഴ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും 15 ഹെല്‍ത്ത് ഇന്‍സ്പെക്ടറും അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. 

No comments:

Post a Comment