Ads 468x60px

Thursday, February 16, 2012

കറുവപ്പട്ടയ്ക്ക് പകരം കാസിയ: വിവരം തേടിയുള്ള അപേക്ഷയ്ക്ക് ഭക്ഷ്യ സുരക്ഷാ അതോറിറ്റി മറുപടി നല്‍കുന്നില്ല

വിഷവസ്തുവായ 'കൊമറിന്‍' അടങ്ങിയ കാസിയ ഇറക്കുമതിചെയ്ത് കറുവപ്പട്ടയെന്ന പേരില്‍ വില്‍ക്കുന്നതിനെതിരെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ നിയമപ്രകാരം നടപടിയെടുക്കാത്തതിന്റെ കാരണമാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റിക്ക് മടി. കറപ്പകൃഷിക്കാരനും ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ ലിയൊനാര്‍ഡ് ജോണാണ് വിവരാവകാശ നിയമപ്രകാരം വിവരം തേടിയത്. അതോറിറ്റിയിലെ രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഈ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇതേവരെ തയ്യാറായില്ല.

കൊമറിന്‍ അടങ്ങിയ കാസിയ കരളിനും വൃക്കകള്‍ക്കും ഹാനികരമാണെന്ന കാര്യം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാത്തതെന്താണെന്നും ലിയൊനാര്‍ഡ് അതോറിറ്റിയോട് ആരാഞ്ഞിരുന്നു. കാസിയ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു വ്യാപാരിക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച അതോറിറ്റി ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. സിങ് ഇതിന് മറുപടി നല്‍കേണ്ടത് പ്രോഡക്ട്‌സ് അപ്രൂവല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണെന്ന് പറഞ്ഞ് ഫിബ്രവരി ഏഴിന് പരാതി അവിടേക്കയച്ചു. 

എന്നാല്‍ പ്രോഡക്ട്‌സ് അപ്രൂവല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സി. കത്തൂരിയ പറയുന്നത് വിവരം നല്‍കേണ്ടത് ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. സിങ്ങാണെന്നാണ്. വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടുള്ള വിവരങ്ങള്‍ നിയന്ത്രണവും നിലവാരവുമായി ബന്ധപ്പെട്ടതാണെന്നും ഇവ കൈകാര്യംചെയ്യുന്നത് സിങ്ങിന്റെ ഓഫീസാണെന്നും വിശദീകരിച്ച് ഫിബ്രവരി ഒമ്പതിന് അപേക്ഷ അവിടേക്കയച്ചു. അപേക്ഷകന് ഇതുവരെ ആവശ്യപ്പെട്ട വിവരം ലഭിച്ചിട്ടില്ല.
Source:http://www.mathrubhumi.com

No comments:

Post a Comment