Ads 468x60px

Tuesday, March 12, 2013

മില്‍മ പാല്‍പ്പൊടി കലര്‍ത്തിയ പാല്‍ വില്‍ക്കുന്നത് ന്യായീകരിക്കാനാകില്ല -ഹൈകോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നുവെന്നതിന്‍െറ പേരില്‍ പാല്‍പ്പൊടി കലര്‍ത്തിയ പാലിനെ ശുദ്ധവും കലര്‍പ്പില്ലാത്തതുമാണെന്ന് രേഖപ്പെടുത്തി കേരളത്തില്‍ വില്‍പ്പന നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് ഹൈകോടതി. മറ്റ് സംസ്ഥാനങ്ങളിലെ തെറ്റ് കേരളത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടിയെ കോടതി വീണ്ടും വിമര്‍ശിച്ചത്. കവറിന് പുറത്ത് ശുദ്ധവും കലര്‍പ്പിലാത്തതുമെന്ന എഴുതിയിരിക്കുന്നത് നീക്കം ചെയ്യണമെന്ന ആവശ്യത്തിന്‍മേല്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മില്‍മയോട് നിര്‍ദേശിച്ചു.
പാല്‍പ്പൊടി കലക്കിയ പാല്‍ ശുദ്ധവും കലര്‍പ്പിലാത്തതുമെന്ന് കവറില്‍ ആലേഖനം ചെയ്ത് മില്‍മ പാല്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഇപ്രകാരം രേഖപ്പെടുത്തലുണ്ടെന്ന് വിശദീകരിച്ച് മില്‍മ സത്യവാങ്മൂലം നല്‍കിയത്. നാഷനല്‍ ഡെയറി ഡെവലെപ്മെന്‍റ് ബോര്‍ഡിന്‍െറ പേരില്‍ രാജ്യം മുഴുവന്‍ പാല്‍ ഫെഡറേഷനുകളും യൂനിയനുകളും ഒരു തുള്ളി പാല്‍ വീഴുന്ന ചിത്രമാണ് ട്രേഡ് മാര്‍ക്കായി പാല്‍ കവറിന് പുറത്ത് ആലേഖനം ചെയ്തിരിക്കുന്നത്.
ട്രേഡ് മാര്‍ക്കിന്‍െറ ഭാഗമായാണ് രാജ്യവ്യാപകമായി ‘ശുദ്ധവും കലര്‍പ്പിലാത്തതും’ എന്ന് കവറില്‍ രേഖപ്പെടുത്തലുള്ളതെന്നും മില്‍മ മാര്‍ക്കറ്റിങ് മാനേജര്‍ കെ. ജി. സന്തോഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇത് ട്രേഡ് ആന്‍ഡ് മെര്‍ക്കന്‍ൈറല്‍ ആക്ട് പ്രകാരമുള്ള രജിസ്ട്രേഡ് ട്രേഡ് മാര്‍ക്കാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ് മില്‍ക്ക് ഫെഡറേഷനുകളും ദല്‍ഹി മദര്‍ ഡെയറിയും ഈ ട്രേഡ് മാര്‍ക്ക് കവറില്‍ ഉപയോഗിക്കുന്നുണ്ട്.
ഡെയറി ഡെവലപ്മെന്‍റ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ തയാറാക്കിയിരിക്കുന്ന ട്രേഡ് മാര്‍ക്കിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഡെവലപ്മെന്‍റ് ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മില്‍മ പാല്‍ സംഭരിക്കുന്നത് സങ്കരയിനം പശുക്കളില്‍ നിന്നാണ്. ഇത്തരത്തിലുള്ള പശുക്കളുടെ പാലിന് കൊഴുപ്പ് കുറവായിരിക്കും. കൊഴുപ്പ് കുറഞ്ഞ പാല്‍ വിപണനം നടത്തുന്നത് ഫുഡ് ആന്‍ഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ടിന്‍െറ ലംഘനമാണ്. അതിനാലാണ് പാല്‍പൊടി ചേര്‍ക്കേണ്ടി വരുന്നത്. പശുക്കളില്‍ നിന്ന് പാല്‍ നേരിട്ട് സംഭരിച്ച് കവറിലാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത് അപ്രായോഗികമാണ്. അതിനാല്‍ സംസ്കരണമില്ലാതെ പാല്‍ വിതരണം സാധ്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മില്‍മയുടെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തേടിയത്.
പശു,ആട്,എരുമ എന്നിവയുടെ പാല്‍ എ,ബി,സി എന്ന് വേര്‍തിരിക്കാതെ വിപണനം നടത്തുന്നത് ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്ട് പ്രകാരം തെറ്റാണന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ബേസില്‍ അട്ടിപ്പേറ്റി കോടതിയെ അറിയിച്ചു. മില്‍മക്ക് പാല്‍വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മാര്‍ട്ടിന്‍ പൈവ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ബെഞ്ചിന്‍െറ പരിഗണനയിലുള്ളത്.
Source:http://www.madhyamam.com/news/216913/130311

No comments:

Post a Comment