Ads 468x60px

Tuesday, March 26, 2013

മായം ചേര്‍ക്കല്‍ തുടരുന്നു; ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാനാകുന്നില്ല

കോട്ടയ്ക്കല്‍: ഭക്ഷ്യസുരക്ഷാനിയമം ഫലപ്രദമായി നടപ്പാക്കാന്‍ സംവിധാനങ്ങളില്ലാത്തത് അന്യസംസ്ഥാനങ്ങളില്‍നിന്ന് ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ സംസ്ഥാനത്തെത്താന്‍ ഇടയാക്കുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കാനുള്ള നടപടികള്‍ തുടങ്ങാനാകാത്തതും ഉയര്‍ന്ന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥനിയമനം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ഭരണപരിഷ്‌കാര വകുപ്പിന് കൈമാറാത്തതിനാല്‍ ഒരു വര്‍ഷമായി ഇതുസംബന്ധിച്ച ഫയലില്‍ തീരുമാനമുണ്ടായിട്ടില്ല. 20 വര്‍ഷംവരെ സേവനപരിചയമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാതെ മറ്റ് വകുപ്പുകളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്ന, വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് താഴെ അഡ്മിനിസ്‌ട്രേഷന്‍, ലീഗല്‍, ട്രെയിനിങ് വിഭാഗങ്ങളില്‍ ജോയിന്റ് കമ്മീഷണര്‍മാരെയും ജോയന്റ് ലാബ് ഡയറക്ടര്‍മാരെയും നിയമിക്കണമെന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിയമം. എന്നാല്‍ സംസ്ഥാനത്ത് ലീഗല്‍ വിഭാഗത്തില്‍ മാത്രമാണ് ഇതുവരെ നിയമനങ്ങള്‍ നടന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പരിശീലനം നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇതിനായുള്ള പരിശീലനവിഭാഗത്തിന്റെ പ്രവര്‍ത്തനം ഇനിയും തുടങ്ങാനായിട്ടില്ല. പരിശോധനകള്‍ക്ക് പോകുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കാറുമില്ല. ഇവര്‍ ശേഖരിക്കുന്ന സാമ്പിളുകളുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലാത്തതിനാല്‍ മായം ചേര്‍ക്കുന്നവര്‍ രക്ഷപ്പെടുന്ന സംഭവങ്ങളും കൂടിവരികയാണ്. സംസ്ഥാനത്തെ റീജണല്‍ അനലറ്റിക്കല്‍ ലാബുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികളും വൈകുകയാണ്.

No comments:

Post a Comment