Ads 468x60px

Friday, March 8, 2013

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് വൈമുഖ്യം

തൃശ്ശൂര്‍: കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. നിയമം നടപ്പിലാക്കാനുള്ള സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും അടിസ്ഥാന സംവിധാനങ്ങള്‍ പോലും ഇതിനായി ഏര്‍പ്പെടുത്തിയിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെ ഉത്പ്പാദനവും വില്‍പ്പനയും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഈ നിയമം കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുകയാണ്. ഭക്ഷണസാമ്പിളുകള്‍ ശേഖരിക്കുന്നത് നിര്‍ത്തി. സാമ്പിളുകള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ ലാബുകള്‍ക്ക് ഇതുവരെയും അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ലാത്തതിനാലാണിത്.
2011 ആഗസ്ത് അഞ്ച് മുതല്‍ കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പ്രാബല്യത്തിലുണ്ട്. 2012 ആഗസ്ത് അഞ്ച് മുതല്‍ ഈ നിയമം രാജ്യത്ത് കര്‍ശനമാക്കി നടപ്പിലാക്കാനായിരുന്നു നിര്‍ദ്ദേശം. നിയമം നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കത്തിന് ഒരുവര്‍ഷത്തെ കാലാവധി നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ യാതൊരു ഒരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയില്ല.
പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവുമുള്ള ഹോട്ടലുകള്‍ക്കെതിരെയുള്ള കേസ് നടത്തിപ്പിനായി പ്രത്യേക കോടതി ഇതുവരെയും സ്ഥാപിച്ചിട്ടില്ല. കേസുകളിന്‍മേലുള്ള അപ്പീലിനുപോകണമെങ്കില്‍ അപ്പലറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന നിയമത്തിലെ വ്യവസ്ഥകളും പാലിച്ചിട്ടില്ല.
2006 ല്‍ പാര്‍ലമെന്റ് പാസാക്കിയതാണ് ഈ നിയമം. 2010 ല്‍ കേരളത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും സ്ഥാപിച്ചു. ഈ നിയമ പ്രകാരം വലിയ കച്ചവടക്കാര്‍ ലൈസന്‍സും ചെറുകിട കച്ചവടക്കാര്‍ രജിസ്‌ട്രേഷനും എടുക്കേണ്ടതുണ്ട്. എന്നാല്‍ ഭൂരിപക്ഷം വ്യാപാരികളും ഇതിന് തയ്യാറായിട്ടില്ല. ലൈസന്‍സ് എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാന്‍ തയ്യാറാവാതെ ലൈസന്‍സും രജിസ്‌ട്രേഷനും എടുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ പലതവണ നീട്ടുകയാണ് ചെയ്തത്. അവസാനം 2013 ഫിബ്രവരിയില്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് ഈ കാലപരിധി നീട്ടി നല്‍കിയിരിക്കുകയാണ്.
പുതിയ നിയമം കര്‍ശനമാക്കുമ്പോള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ലാബുകള്‍ക്ക് ഇതുവരെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രം പേരിന് പരിശോധന നടത്തി കച്ചവടസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ച് ശിക്ഷ നല്‍കാനും കഴിയില്ല. കാരണം അക്രഡിറ്റഡ് ലാബുകളിലെ പരിശോധനയ്ക്ക് മാത്രമേ സാധുതയുള്ളൂ. ലക്ഷക്കണക്കിന് ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പരിശോധന നടത്താന്‍ നാമമാത്രമായ ഉദ്യോഗസ്ഥരെയുള്ളൂ. 90 കളിലെ സ്റ്റാഫ് പാറ്റേണാണ് ഇത്. ഓരോ വര്‍ഷം കഴിയുന്തോറും കടകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ എണ്ണവും തസ്തികകളും വര്‍ധിപ്പിച്ചിട്ടില്ല. 65 നഗരസഭകള്‍ക്കായി 23 ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണുള്ളത്. അടിയന്തര ഘട്ടങ്ങളില്‍ ഭക്ഷ്യവിഷബാധയോ മറ്റോ ഉണ്ടായാല്‍ പെട്ടെന്ന് സാമ്പിളുകള്‍ ശേഖരിക്കാനോ പരിശോധന നടത്താനോ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗങ്ങള്‍ ഇല്ല. പുതിയ നിയമ പ്രകാരം സ്ഥിരമായി പരിശോധന നടത്തണമെന്നാണ്. എന്നാല്‍ നിലവിലുള്ള പരിമിതമായ സംവിധാനങ്ങളില്‍ ഇത് സാധ്യമല്ല.

No comments:

Post a Comment