Ads 468x60px

Monday, January 9, 2012

കച്ചവടക്കാര്‍ക്ക് ഏകീകൃത നമ്പര്‍: ലൈസന്‍സ് നേടാത്തവര്‍ക്ക് അഞ്ചുലക്ഷം പിഴ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുള്ള സമയപരിധി ആഗസ്ത് അഞ്ചിന് അവസാനിക്കും. ലൈസന്‍സ് നേടാത്ത സ്ഥാപനങ്ങള്‍ക്ക് ആറുമാസം വരെ തടവും അഞ്ചുലക്ഷംവരെ പിഴയും നിയമം ശുപാര്‍ശ ചെയ്യുന്നു. ചെറുകിട കച്ചവടക്കാര്‍ രജിസ്‌ട്രേഷന്‍ നേടിയില്ലെങ്കില്‍ ഒരുലക്ഷം രൂപയാണ് പിഴ. നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതോടെ എല്ലാ കച്ചവടക്കാര്‍ക്കും രാജ്യമെമ്പാടുമായി പതിനാല് അക്കമുള്ള ഏകീകൃത രജിസ്‌ടേഷന്‍ നമ്പര്‍ നിലവില്‍ വരും. ഓണ്‍ ലൈനായി കച്ചവടക്കാരുടെ വിവരം ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്ത് എവിടെയിരുന്നും പരിശോധിക്കാനാകും. ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭക്ഷണസാധനങ്ങള്‍ നിര്‍മിച്ചുവില്‍ക്കാനാകും. നിലവിലുള്ള ഇത്തരം ലൈസന്‍സിന്റെ സമയപരിധി മാര്‍ച്ചില്‍ അവസാനിക്കും. നിയമം പൂര്‍ണതോതില്‍ നടപ്പിലാകുന്നതോടെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാനാകില്ല. ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക് കടകള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പാനീയ നിര്‍മാതാക്കള്‍, തട്ടുകടകള്‍, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന മറ്റ് ചെറുകിട തെരുവ് കച്ചവടക്കാര്‍ തുടങ്ങിയവരെല്ലാം രജിസ്‌ട്രേഷന്‍ പരിധിയില്‍ വരും. ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതുമായ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നിര്‍ബന്ധിതമാവുന്നത്. ചെറുകിടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ മതിയാകും. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തിന് മുകളില്‍ വരുന്നവരാണ് പ്രത്യേക ലൈസന്‍സ് നേടേണ്ടത്. രണ്ടായിരം രൂപയാണ് ലൈസന്‍സ് ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും. ഇതിലൂടെ മാത്രം വര്‍ഷം 20 കോടിയുടെ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്ത് മുതല്‍ ഒരുവര്‍ഷത്തെ സമയമാണ് പുതിയ നിയമം നടപ്പിലാക്കാന്‍ അനുവദിച്ചിരുന്നത്. ഈ സമയപരിധിയാണ് 2012 ആഗസ്തില്‍ അവസാനിക്കുന്നത്. നിര്‍ദിഷ്ട ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം പിഴയും തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ സ്വീകരിക്കും മുമ്പ് സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുമുണ്ട്. നിയമം നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥതല പരിശീലനം നടന്നുവരികയാണ്. ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ശുചിത്വ നടപടികള്‍ സംബന്ധിച്ച് കച്ചവടക്കാര്‍ക്കുള്ള പരിശീലനവും താലൂക്കുതലത്തില്‍ നടത്തും. പുതിയ നിയമം നടപ്പിലാവുന്നതോടെ 1954 ലെ മായം ചേര്‍ക്കല്‍ നിരോധന നിയമവും അനുബന്ധ നിയമങ്ങളും അസ്ഥാനത്തായിട്ടുണ്ട്. 

No comments:

Post a Comment