Ads 468x60px

Thursday, December 22, 2011

ശര്‍ക്കരയില്‍ മായം; സന്നിധാനത്ത് അരവണ നശിപ്പിച്ചു

ശബരിമല: മായംചേര്‍ന്ന ശര്‍ക്കരകൊണ്ട് നിര്‍മ്മിച്ച ഇരുപതിനായിരത്തോളംടിന്‍ അരവണ ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് സന്നിധാനത്ത് നശിപ്പിച്ചു. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 100ടണ്‍ ശര്‍ക്കര തിരികെ കൊണ്ടുപോകാന്‍ വിതരണക്കാരോട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടാക്കിയ അരവണയാണ് നശിപ്പിക്കേണ്ടിവന്നത്. ടിന്നുകളുടെ അടപ്പുകള്‍ തനിയെപൊട്ടി അരവണ പുറത്തുവന്നപ്പോഴാണ് ശര്‍ക്കരയുടെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടായത്. അതിനിടെ, പൊട്ടാത്ത ടിന്നുകളില്‍നിന്ന് അരവണ പുറത്തെടുത്ത് വീണ്ടും ചൂടാക്കി ഉപയോഗയോഗ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി അറിയുന്നു.പമ്പയിലെ ഫുഡ് അനലറ്റിക്കല്‍ ലബോറട്ടറിയിലാണ് കഴിഞ്ഞദിവസം ശര്‍ക്കരയുടെ സാമ്പിള്‍ പരിശോധിച്ചത്. ടെട്രാസൈന്‍, സണ്‍സെറ്റ്‌യെല്ലോ, സോഡിയം സിലിക്കേറ്റ് എന്നീ രാസപദാര്‍ത്ഥങ്ങളാണ് ശര്‍ക്കരയില്‍ കണ്ടെത്തിയത്. ടെട്രാസൈന്‍, സണ്‍സെറ്റ്‌യെല്ലോ എന്നിവ സാധാരണയായി ലഡു, ഐസ്‌ക്രീം എന്നിവയില്‍ ചേര്‍ക്കുന്നവയാണ്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുലോഡ് ശര്‍ക്കര സന്നിധാനത്തേക്ക് വിട്ടിരുന്നില്ല. സാമ്പിളെടുത്തവയില്‍പെടാതെ സന്നിധാനത്തേക്കുപോയ ശര്‍ക്കരയാണ് അരവണയുണ്ടാക്കിയപ്പോള്‍ പ്രശ്‌നമായത്.മായംചേര്‍ന്ന ശര്‍ക്കര കൊണ്ടുണ്ടാക്കിയ അരവണ ടിന്നിനുള്ളില്‍ ഫെര്‍മന്‍േറഷന്‍ എന്ന ജൈവരാസപ്രക്രിയ സംഭവിക്കുകയും അതില്‍നിന്നുണ്ടാകുന്ന വാതകം നിറഞ്ഞ് മര്‍ദം കൂടിയതുമാണ് അടപ്പുകള്‍ പൊട്ടാന്‍ കാരണമായത്. ഇവയില്‍ കുറേയെണ്ണം തീയിട്ടു നശിപ്പിച്ചു. ബാക്കി പാണ്ടിത്താവളത്ത് മാലിന്യത്തിനൊപ്പം തള്ളിയിരിക്കുകയാണ്.സംഭവത്തെത്തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് എസ്.പി. സി.പി.ഗോപകുമാര്‍, സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ്‌കുമാര്‍ എന്നിവര്‍ ശര്‍ക്കര പരിശോധിച്ചു. സാമ്പിളുകള്‍ തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ലബോറട്ടറികളിലേക്ക് ബുധനാഴ്ച അയച്ചിട്ടുണ്ട്.മാര്‍ക്കറ്റ്‌ഫെഡ്, സോന ഏജന്‍സീസ് എന്നിവ എത്തിച്ച ശര്‍ക്കരയിലാണ് പ്രശ്‌നമുണ്ടായതെന്ന് ദേവസ്വം വിജിലന്‍സ് എസ്.പി. സി.പി.ഗോപകുമാര്‍ പറഞ്ഞു. കണ്ണൂരിലെ റെയ്ഡ്‌കോ, എന്‍.സി.സി.എഫ്.ഐ. എന്നീ ഏജന്‍സികള്‍വഴിയുള്ള ശര്‍ക്കര ഉപയോഗിച്ചാണ് ഇപ്പോള്‍ അരവണയുണ്ടാക്കുന്നത്. എന്നാല്‍ അരവണടിന്നുകള്‍ നശിപ്പിക്കേണ്ടിവന്നതുമൂലം സന്നിധാനത്ത് അരവണയുടെ ലഭ്യതയില്‍ കുറവൊന്നുമില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ്‌കുമാര്‍ പറഞ്ഞു. ഏഴുലക്ഷത്തോളം ടിന്‍ അരവണ ഇപ്പോള്‍ കരുതല്‍ ശേഖരമുണ്ട്. ടിന്നിന്റെ അടപ്പുപൊട്ടിനശിച്ച അരവണ പാണ്ടിത്താവളത്തിനുസമീപം മാലിന്യം നിക്ഷേപിക്കുന്നിടത്ത് തള്ളിയിരിക്കുന്നു

No comments:

Post a Comment