Ads 468x60px

Saturday, November 26, 2011

മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ മിന്നല്‍പരിശോധന

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പ്രദേശത്തെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. അമിതവില ഈടാക്കിയതിന് ഇന്ത്യന്‍ കോഫി ഹൗസ് ഉള്‍പ്പെടെ ഒരു ഡസനോളം ഹോട്ടലുകള്‍ക്ക് നോട്ടീസ്.
സിവില്‍ സപൈ്ളസ് വകുപ്പും ലീഗല്‍ മെട്രോളജി വിഭാഗവും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നത് ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ പുറത്തുവന്നത്. 26 ഹോട്ടലുകളില്‍ പരിശോധന നടത്തിയ സംഘം 11 ഹോട്ടലുകാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. അമിതവില ഈടാക്കിയ കുറ്റത്തിന് മെഡിക്കല്‍ കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗൗരി നിവാസിലെ ഉടമസ്ഥനും പരിശോധകരും തമ്മിലുണ്ടായ വാക്ക്തര്‍ക്കം നാട്ടുകാര്‍ ഇടപെട്ടതോടെ സംഘര്‍ഷത്തിന്‍െറ വക്കിലെത്തി. ചായക്ക് പരമാവധി ആറ് രൂപ മാത്രമേ ഈടാക്കാവൂ എന്നിരിക്കെ ഗൗരി നിവാസില്‍ പഞ്ചസാരയില്ലാത്ത ചായക്ക് 9.50 രൂപയും മധുരമുള്ള ചായക്ക് പത്ത്രൂപയുമാണ് ഈടാക്കുന്നത്. ഇത് ചോദ്യംചെയ്ത താലൂക്ക് സപൈ്ള ഓഫിസറോടും സംഘത്തോടും ഹോട്ടലുടമ നടത്തിയ പദപ്രയോഗമാണ്  നാട്ടുകാരെയും ആശുപത്രി സന്ദര്‍ശകരെയും ചൊടിപ്പിച്ചത്. സാധാരണ ഊണിന് പരമാവധി 25 രൂപയാണ് ഈടാക്കേണ്ടത് എന്നിരിക്കെ ഇവിടെ 45 രൂപയാണ് ഈടാക്കുന്നത്. മസാല ദോശക്കുള്ള പരമാവധി വില 25 രൂപയാണെന്നിരിക്കെ വര്‍ധിച്ച നിരക്ക് വാങ്ങിയ ചില ഹോട്ടലുകള്‍ക്കും ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ഉള്ളൂര്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് ഹോട്ടലില്‍ നിന്ന് കേടായ പച്ചക്കറികളും സര്‍ക്കാര്‍ നിരോധിച്ച അജ്നോമോട്ടയും പിടിച്ചെടുത്തു. ഈ ഹോട്ടല്‍ ഉടമക്ക് താക്കീത് നല്‍കി. ഉള്ളൂരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ചിഞ്ചു, മെഡിക്കല്‍ കോളജ് പ്രദേശത്ത് പ്രവത്തിക്കുന്ന ഹോട്ടലുകളായ ഗൗരി നിവാസ്, വസന്തം, ശ്രീബാലാജി, മുരുക, കീര്‍ത്തി, വിന്‍ഫെയേഴ്സ് എന്നിവിടങ്ങളിലും ഇന്ത്യന്‍ കോഫീ ഹൗസിന്‍െറ മെഡിക്കല്‍ കോളജ്ശാഖയിലും വിവിധ  ആഹാര സാധനങ്ങള്‍ക്കും പാനിയങ്ങള്‍ക്കും അമിത നിരക്ക് ഈടാക്കുന്നുണ്ടെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചായക്ക് ഏഴ് രൂപ വാങ്ങിയതിന് കോഫീ ഹൗസിന് നോട്ടീസ് നല്‍കി.  അതേസമയം ബോര്‍ഡിന്‍െറ തീരുമാനപ്രകാരമാണ് കോഫീഹൗസ് ചായയുടെ വില പുതുക്കിനിശ്ചയിച്ചതെന്നും നോട്ടീസ് കമ്മിറ്റി തീരുമാനത്തിനായി സമര്‍പ്പിക്കുമെന്നും കോഫീഹൗസ് അധികൃതര്‍ അറിയിച്ചു. അമിതവില ഈടാക്കിയ ഹോട്ടലുകള്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജിലെ വിവിധ ആശുപത്രികളിലെത്തുന്ന നൂറുകണക്കിന് രോഗികളില്‍ നിന്ന്  നിരവധി ഹോട്ടലുകാര്‍ അമിതവില  ഈടാക്കി മോശമായ ആഹാരം നല്‍കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന. താലൂക്ക് സപൈ്ള ഓഫിസര്‍ കരിയം വിജയകുമാര്‍, സിറ്റി റേഷനിങ് ഓഫിസര്‍മാരായ കെ. വിജയന്‍, സി.എസ്. ശ്രീകുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോള്‍ ലെഡ്സണ്‍രാജ്, റേഷനിങ് ഇന്‍സ്പെക്ടര്‍ ഷാനവാസ്, നഗരസഭയുടെ ഫുഡ്  ഇന്‍സ്പെക്ടര്‍മാരായ സി.വി. ജയകുമാര്‍, ജോണ്‍ വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
source: madhyamam

No comments:

Post a Comment