Ads 468x60px

Saturday, August 4, 2012

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന പുനരാരംഭിച്ചു; പിഴ 15 ലക്ഷം കഴിഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡുകള്‍ പരിശോധന പുനരാരംഭിച്ചു. ഏഴു പ്രത്യേക സ്‌ക്വാഡുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പളളി, ശാസ്‌താംകോട്ട, കൊട്ടാരക്കര, ആയൂര്‍, അഞ്ചല്‍, കൊട്ടിയം, പരവൂര്‍, പാരിപ്പളളി എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ 31 ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ചു. ഗുണനിലവാരം പുലര്‍ത്താത്ത നാലു ഹോട്ടലുകള്‍ പൂട്ടിച്ചു. 22 ഹോട്ടലുകള്‍ക്ക്‌ സ്‌ഥിതി മെച്ചപ്പെടുത്താന്‍ നോട്ടീസ്‌ നല്‍കി. ഹോട്ടല്‍ ഉടമകളില്‍നിന്ന്‌ 1,52,500 രൂപ ഈടാക്കി. തിരുവനന്തപുരം ജില്ലയില്‍ മുന്‍പ്‌ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കാന്‍ ഫുഡ്‌സേഫ്‌റ്റി കമ്മിഷണര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച്‌ ജില്ലാ കലക്‌ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും പ്രതിനിധികളും ജില്ലാ ഫുഡ്‌ സേഫ്‌റ്റി ഓഫീസറും അടങ്ങുന്ന സംഘം പരിശോധന നടത്തി.


 പരിശോധന നടത്തിയ അഞ്ചു ഹോട്ടലുകളില്‍ ഫുഡ്‌സേഫ്‌റ്റി കമ്മിഷണര്‍ പുറപ്പെടുവിച്ച 30 ഇന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ രണ്ടു ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്‌തു. സംസ്‌ഥാനത്ത്‌ ഇതുവരെ 1124 ഹോട്ടലുകള്‍ പരിശോധിക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 73 ഹോട്ടലുകള്‍ അടച്ചുപൂട്ടുകയും 642 ഹോട്ടലുകള്‍ക്ക്‌ ഇംപ്രൂവ്‌മെന്റ്‌ നോട്ടീസ്‌ നല്‍കുകയും ചെയ്‌തു. പിഴയിനത്തില്‍ 15,80,500 രൂപ ഈടാക്കിയിട്ടുണ്ട്‌. 

No comments:

Post a Comment